'പോഷക കള്ള്' പ്രയോഗവുമായി മുഖ്യമന്ത്രിയും; 'ഇളം കള്ള് നല്ല രീതിയില്‍ കൊടുത്താല്‍ പോഷക സമൃദ്ധം, ഓരോ നാടിനും സ്വന്തം ചില മദ്യമുണ്ട്'

ഇളംകള്ള് നല്ലരീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ടെന്നും അതില്‍പ്പെട്ടതാണ് കേരളത്തിന് കള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തെക്കുറിച്ച് വ്യാപകമായ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സിപിഎം നേതാക്കള്‍ കള്ള് സംബന്ധിച്ച് പ്രതികരണങ്ങളുമായി പല വേദികളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.

കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്നും കഴിഞ്ഞ ദിവസം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കള്ള് പോഷക സമൃദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണം. കണ്ണൂരില്‍ പാട്യം ഗോപാലന്‍ പഠനഗവേഷണ കേന്ദ്രവും കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് കള്ളിനെ കുറിച്ചും മദ്യനയത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചത്.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ചെത്തിക്കഴിഞ്ഞ ഉടനെയുള്ള നാടന്‍ കള്ള് ലഭ്യമാക്കുക എന്ന് മദ്യനയത്തില്‍ തീരുമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി കള്ളിന്റെ ഗുണങ്ങള്‍ പറഞ്ഞത്. എല്ലാ നാടിനും നാടിന്റേതായ മദ്യമുണ്ടെന്നും കേരളത്തിന് അത് കള്ളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെത്തിക്കഴിഞ്ഞ് ഉടനെയുള്ള കള്ള്… അതിനെക്കുറിച്ച് അറിയാവുന്നവര്‍ക്കെല്ലാം അറിയാം, അപ്പോള്‍ അത് വലിയ ലഹരി മൂത്തതായിരിക്കില്ല എന്ന്. ഇളംകള്ള് നല്ലരീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായ ഒന്നായിരിക്കും

മദ്യനയത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയെന്ന നിലയില്‍ നയം അംഗീകരിക്കുമ്പോള്‍ എല്ലാം പറയേണ്ടകാര്യമില്ലെന്നും അത് നടപ്പാക്കുമ്പോള്‍ എന്തല്ലാം നടപടികളും കരുതലും വേണമെന്നാണ് ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ചില ന്യായങ്ങള്‍ പറഞ്ഞു. ആ ന്യായങ്ങളൊക്കെ പിന്നെ ആലോചിക്കേണ്ടതാണ്. നയത്തില്‍ അതെല്ലാം പറയേണ്ടകാര്യമില്ല. നയം നടപ്പാക്കുമ്പോള്‍ അതില്‍ എന്തെല്ലാം കരുതലും നടപടികളും വേണമെന്ന് ആലോചിക്കണം’.

കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്നും കഴിഞ്ഞ പറഞ്ഞ ഇ പി ജയരാജന്‍ കേരളത്തിന്റെ കാര്‍ഷിക ഉത്പന്നമായ കള്ളിനേയും
നീരയേയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു.