നവകേരള സദസ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; വേദിയിൽ പ്രതിപക്ഷത്തിന് വിമർശനം

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് കാസർ​ഗോഡ് പൈവളികെയിൽ തുടക്കമാണ്. പൈവളികെ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. നവകേരള സദസ് സർക്കാർ പരിപാടിയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പരിപാടിയിൽ നിന്ന് വിട്ട് നിന്ന പ്രതിപക്ഷത്തെ വിമർശിച്ചു.

പരിപാടിയിൽ നിന്ന് വിട്ട് നിൽക്കുന്നത് ജനാധിപത്യ പ്രക്രിയക്ക് വിരുദ്ധമാണെന്ന് ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.പരിപാടിയിൽ പ്രധാന റോളിൽ എംഎൽഎ ഉണ്ടാകണമായിരുന്നു .2016ന് മുമ്പുള്ള സർക്കാരായിരുന്നെങ്കിൽ കേരളത്തിൽ മാറ്റം ഉണ്ടാകില്ലെന്നും 2016 ന് മുമ്പ് കേരളീയർ നിരാശയിൽ ആയിരുന്നെന്നും മുഖ്യമന്ത്രി വിമർശിച്ചു.

സർക്കാർ നേട്ടങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ വന്നതോടെ വികസനം ത്വരിതഗതിയിലായെന്നും മുഖ്യമന്ത്രി പറഞ്ഞു.നവകേരള സദസ് നാടിന്റെ പരിപാടിയെന്നതിന് തെളിവാണ് വൻ ജനപങ്കാളിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം നവകേരള ബസിന്റെ ആർഭാടത്തെക്കുറിച്ച് പറഞ്ഞവർ പരിപാടിക്ക് പ്രചാരണം നൽകിയെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ബസിലെ ആർഭാടം മാധ്യമങ്ങൾ നേരിട്ട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

നവകേരള ബസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരും വാദ്യഘോഷങ്ങളോടെയാണ് ഉദ്ഘാടന വേദിയിലേക്ക് ആനയിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും തലപ്പാവ് അണിയിച്ചാണ് വേദിയില്‍ സ്വീകരിച്ചത്.ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്ക് പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നതാണ് ‘നവകേരള സദസ്’.

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും നവകേരള സദസിന്റെ ഭാഗമായി പര്യടനം നടത്തും. വിവിധ ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഡിസംബർ 23 ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് നവകേരള സദസിന്‍റെ സമാപനം. അതേ സമയം പരിപാടി സർക്കാരിന്റെ ധൂർത്താണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുവന്നിരുന്നു.