രണ്ടര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം; മുറിവുകള്‍ കുട്ടി സ്വയം ഉണ്ടാക്കുന്നതെന്ന് മാതൃസഹോദരി

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മാതൃസഹോദരി്. ആന്റണി ടിജിന്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിട്ടില്ല. ശരീരത്തില്‍ കണ്ട മുറിവുകള്‍ കുട്ടി സ്വയം ഉണ്ടാക്കിയതാണ്. കുട്ടിക്ക് വേദന അറിയാന്‍ സാധിക്കുന്നില്ലെന്നും അമ്മയുടെ സഹോദരി പ്രതികരിച്ചു.

സ്വത്ത് തട്ടിയെടുക്കാനാണ് കുട്ടിയുടെ അച്ഛന്റെ ശ്രമം. ഇതിനായി ഏഴുമാസത്തോളമായി ഇയാള്‍ തങ്ങളെ പീഡിപ്പിക്കുകയാണ്. സ്വത്ത് തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇയാള്‍ നേരത്തെ വ്യാജ കേസുകളുണ്ടാക്കാനും ശ്രമം നടത്തിയിരുന്നു. കുട്ടി തന്റെ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കുകയും ഉയര്‍ന്ന പ്രതലങ്ങളില്‍ കയറി താഴേക്ക് ചാടി പരുക്കുകള്‍ ഉണ്ടാക്കാറുണ്ടെന്നും കുട്ടിയുടെ സഹോദരനും പറഞ്ഞു. രണ്ട് മാസം മുന്‍പാണ് ഇത്തരത്തിലുള്ള സ്വഭാവങ്ങള്‍ കുട്ടി കാണിച്ചുതുടങ്ങിയതെന്നും മാതൃസഹോദരി പറഞ്ഞു.

അതേസമയം, കുട്ടിയുടെ ആരോഗ്യ നിലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വൈകുന്നേരം മുതല്‍ ദ്രാവകരൂരപത്തിലുള്ള ഭക്ഷണം ട്യൂബിലൂടെ കുഞ്ഞിന് നല്‍കിത്തുടങ്ങാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.