മുഖ്യമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്ററെത്തി, പ്രതിമാസ വാടക 80 ലക്ഷം രൂപ

മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നതിനു വേണ്ടി ഇന്നലെ വൈകിട്ടോടെ ഹെലികോപ്റ്റർ തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിലെത്തി. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്ടർ.

മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ വാടകയായി നൽകേണ്ടുന്നത്. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. 3 വർഷത്തേക്കാണ് കരാർ.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാൽ തീരുമാനത്തിൽ ഉറച്ചുതന്നെ സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. ഒന്നാം പിണറായി സർക്കാർ പവൻ ഹംസ് കമ്പനിയിൽ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ‍ വാടകയ്ക്ക് എടുത്തിരുന്നെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല. അതോടെ കരാർ പുതുക്കിയുമില്ല.

ഇതിനുശേഷം കഴിഞ്ഞ മാർച്ച് രണ്ടിനാണ് ചിപ്സൻ ഏവിയേഷനിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഹെലികോപ്റ്റർ ചാലക്കുടിയിലെ ഗ്രൗണ്ടിലായിരിക്കും പാർക്ക് ചെയ്യുക. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഹെലികോപ്റ്റർ തിരികെ ചാലക്കുടിയിലേക്കു പോകും. കവടിയാറിൽ സ്വകാര്യ ​ഗ്രൂപ്പ് നിർമ്മിക്കുന്ന പാർക്കിം​ഗ് ​ഗ്രൗണ്ടിൽ ഹെലികോപ്റ്ററിന് സൗകര്യമൊരുക്കാനും ആലോചനയിലുണ്ട്.