കിഴക്കമ്പലം സംഘർഷം ഗൗരവമായി പരിശോധിക്കാനൊരുങ്ങി കേന്ദ്ര എജൻസികളും

കിഴക്കമ്പലം സംഘർഷം ഗൗരവമായി പരിശോധിക്കാനൊരുങ്ങുകയാണ് കേന്ദ്ര എജൻസികളും. കേന്ദ്ര-സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ സഹായം കൂടി തേടിയാകും അന്വേഷണം. കലാപം ഉണ്ടാക്കാൻ ആസൂത്രിതമായി നടന്ന നീക്കം ആണോ എന്നതടക്കം കേന്ദ്ര എജൻസികൾ പരിശോധിക്കും. അതിഥി തൊഴിലാളികൾ കൂട്ടത്തോടെ കഴിയുന്ന മേഖലയിൽ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന സംഘടനകളുടെ സ്വാധീനം വർദ്ധിക്കുന്നതായി ആരോപണം ഉയർന്നിരുന്നു.

അതേസമയം കിഴക്കമ്പലത്ത് പൊലീസിനെതിരായ ആക്രമണത്തിൽ പ്രതികൾക്കെതിരെ രണ്ട് എഫ്‌ഐആറാണ് തയാറാക്കിയിരിക്കുന്നത്. ഓരോ എഫ്‌ഐആറിലും 11 വകുപ്പുകളുണ്ട്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിൽ പരുക്കേറ്റ സിഐയുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് അന്തർ സംസ്ഥാന തൊഴിലാളികൾ അക്രമം നടത്തിയത്. കിറ്റക്‌സ് കമ്പനിയിലെ തൊഴിലാളികളായിരുന്ന ഇവർ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത്നാട് ഇൻസ്‌പെക്ടറെയും സംഘത്തെയും തൊഴിലാളികൾ അക്രമിക്കുകയായിരുന്നു. പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ തകർത്തു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു.