റാപ്പർ വേടനെതിരെ ജാതീയ അധിക്ഷേ പരാമർശത്തിൽ ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ ആർ മധുവിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ. കൊല്ലം ജില്ലാ പൊലീസ് സൂപ്രണ്ടിനാണ് പരാതി നൽകിയത്. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ശ്യാം മോഹൻ ആണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ ദിവസമാണ് വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിക്കെതിരെ വിദ്വേഷ പ്രസംഗവുമായി എൻ.ആർ മധു രംഗത്തെത്തിയത്.
വേടൻ സമൂഹത്തിൽ ജാതി ഭീകരവാദം നടത്തുന്നതായും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതായും ആരോപിച്ച് സാമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ശ്രമമാണ് മധു നടത്തിയിട്ടുള്ളതെന്നാണ് ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ പറയുന്നത്. വേടൻ്റെ പരിപാടിയിൽ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നത്തിന് ഉദ്ദേശിച്ചാണ് എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെനന്നായിരുന്നു മധു പറഞ്ഞത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു വേടനെതിരായ എൻ.ആർ മധുവിന്റെ പ്രസംഗം. വളർന്നു വരുന്ന തലമുറയിലേക്ക് വേടൻ വിഷം കുത്തിവെക്കുന്ന കലാഭാസമാണ് വേടൻ കാണിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു. വിഘടനവാദ സാഹിത്യം വളർന്നുവരുന്ന തലമുറയിലേക്ക് പടർത്തുകയാണ് ലക്ഷ്യം എന്നും ഇത്തരക്കാർ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നത് തടയണമെന്നും എൻ. ആർ മധു പറഞ്ഞിരുന്നു.