വിസ്മയ കേസ്; വിധി സ്ത്രീയെ വില്‍പ്പനച്ചരക്കായി കാണുന്നവര്‍ക്കുള്ള താക്കീത്: വനിതാ കമ്മീഷന്‍

വിസ്മയ കേസില്‍ പ്രതിയായ കിരണ്‍കുമാറിന് ലഭിച്ച ശിക്ഷയെ സ്വാഗതം ചെയ്ത് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സ്ത്രീയെ വിവാഹ കമ്പോളത്തില്‍ വില്‍പ്പന ചരക്കായി മാത്രം കാണുന്നവര്‍ക്കുള്ള താക്കീതാണ് വിധി. ഇത്തരം കാഴ്ച്ചപ്പാടുകള്‍ മാറ്റുന്നതിനുള്ള ഒരു തുടക്കമാകട്ടെ ഈ വിധിയെന്ന് പ്രത്യാശിക്കുന്നുവെന്നും സതീദേവി പറഞ്ഞു.

വിധിയില്‍ തൃപ്തനാണ്. ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നില്ലെന്നും തനിക്കും മകള്‍ക്കും നീതി കിട്ടിയെന്നും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ പ്പതികരിച്ചു. ശിക്ഷ കുറഞ്ഞുപോയി എന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നുമാണ് വിസ്മയയുടെ അമ്മ പ്രതികരിച്ചത്. വിധി സമൂഹത്തിനുള്ള താക്കിതാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയായിരുന്നു പോരാട്ടം. അതിനകത്ത് സെക്ഷന്‍ 3 പ്രകാരം ആറ് വര്‍ഷത്തെ കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അത് സമൂഹത്തിനുള്ള താക്കീത് തന്നെയാണ്. പ്രതിക്കെതിരെയുള്ള വിധിയെന്നതല്ല. സമൂഹത്തിനുള്ള സന്ദേശമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

കിരണിന് പത്തുവര്‍ഷം കഠിനതടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്. രണ്ടര ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.

304 (ബി) വകുപ്പ് പ്രകാരമാണ് ശിക്ഷ. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി. ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം 10 വര്‍ഷം തടവ്, 306 വകുപ്പ് പ്രകാരം ആറു വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. 498 എ പ്രകാരം രണ്ടു വര്‍ഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന്, ആറ് വര്‍ഷം വീതം തടവും അയ്യായിരം രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

ഇന്നലെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കിരണിനെ കൊല്ലം സബ് ജയിലിലേക്ക് മാറ്റിയിരുന്നു. 2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.