മന്ത്രിസഭ യോഗം; കനോലി കനാലിന് 1,118 കോടി, ബസ് ചാര്‍ജ് വര്‍ദ്ധന ചര്‍ച്ചയായില്ല

കോഴിക്കോട് ജില്ലയിലെ കനോലി കനാല്‍ ജലപാത നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1,118 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി മന്ത്രിസഭ യോഗം. കിഫ്ബി ധനസഹായത്തോടെ പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ യോഗം തത്വത്തില്‍ അംഗീകാരം നല്‍കി.യോഗത്തില്‍ സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധന ചര്‍ച്ചയായില്ല. ഇന്നത്തെ യോഗത്തില്‍ നിരക്ക് വര്‍ദ്ധന സംബന്ധിച്ച് തീരുമാനം ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

അതേസമയം കനോലി കനാലിനെ ആധുനിക നിലവാരത്തില്‍ ടൂറിസത്തിനും ഗതാഗതത്തിനും അനുയോജ്യമായ രീതിയില്‍ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചരക്കു ഗതാഗതം, കോഴിക്കോട് പട്ടണത്തിലെ വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം, എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പരിസ്ഥിതി, സൗഹൃദ കനാല്‍ വികസനമാണ് നടപ്പാക്കുക. കനാലിന്റെ വീതി ആഴം എന്നിവ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കും.

മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റര്‍സെപ്റ്റ് സ്വീവറുകളും ട്രിറ്റ്‌മെന്റ് സിസ്റ്റവും സ്ഥാപിക്കും. കനാല്‍ തീരങ്ങളുടെ സൗന്ദര്യ വല്‍ക്കരണവും നടത്തും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കോഴിക്കോടിനെ കനാല്‍ സിറ്റി എന്ന് വശേഷിപ്പിക്കാവുന്ന തരത്തില്‍ കനോലി കനാല്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.

കേരള രാജ്ഭവനില്‍ ഗവര്‍ണറുടെ സെക്രട്ടറിയേറ്റില്‍ ഫോട്ടോഗ്രാഫറുടെ തസ്തിക സൃഷ്ടിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന പി ദിലീപ് കുമാറിനെ ഗവര്‍ണറുടെ ശിപാര്‍ശ പ്രകാരം സ്ഥിരപ്പെടുത്താനാണ് തീരുമാനം.

പൊലീസ് വകുപ്പിലെ മുന്ന് ആര്‍മെറര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകള്‍ ആര്‍മെറര്‍ ഹവില്‍ദാര്‍ തസ്തികകളാക്കി അപ്ഗ്രേഡ് ചെയ്യാനും, കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ തുടങ്ങി മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും.