രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദ; പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസികളുടെ കടമ; കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പരോക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്

രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി.
ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ഥതയ്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഏന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയോ അല്ല എന്‍.എസ്.എസ്. നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണ ഘട്ടം മുതല്‍ എന്‍.എസ്.എസ്. സഹകരിച്ചിരുന്നു.

Read more

കഴിയുമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണ്. ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെ പരോക്ഷമായി വിമര്‍ശിച്ചാണ് എന്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. എന്‍എസ്എസ് നിലപാടിനെ കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും അഭിനന്ദിച്ചു.