ടാറ്റ വിമര്‍ശനത്തിന് അതീതരല്ല; സുഡിയോക്ക് ബഹിഷ്‌കരണം കൂടുതല്‍ ശക്തമായി തുടരും; പ്രതിഷേധത്തെ ഭീകരവല്‍ക്കരിക്കുന്നത് മുസ്ലിം വിദ്യാര്‍ത്ഥി സംഘടന ആയതിനാലാണെന്ന് എസ്‌ഐഒ

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വസ്ത്ര വ്യാപാരശാലയായ സുഡിയോക്ക് എതിരായ ബഹിഷ്‌കരണം കൂടുതല്‍ ശക്തമായി തുടരുമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കുക എന്നത് തങ്ങളുടെ നിലപാടാണെന്ന് എസ്‌ഐഒ സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കോഴിക്കോട് ജില്ലാപ്രസിഡന്റുമായ മുഹമ്മദ് ഷഫാഖ് വ്യക്തമാക്കി.

ടാറ്റ കമ്പനി വിമര്‍ശനങ്ങള്‍ക്ക് അതീതരല്ലെന്നും എസ്‌ഐഒ പ്രതിഷേധത്തെ ഇത്ര കണ്ട് വിവാദമാക്കേണ്ടന്നും അദേഹം പറഞ്ഞു. മുസ്ലിം വിദ്യാര്‍ത്ഥി സംഘടന ആയതിനാലാണ് ഇതിനെ ഭീകരവല്‍ക്കരിക്കുന്നതും പരിഹസിക്കുകയും ചെയ്യുന്നതെന്ന് മുഹമ്മദ് പറഞ്ഞു.

ബലിപെരുന്നാളിന് ‘ടാറ്റ’യെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി എസ്‌ഐഒയാണ് അദ്യമായി കേരളത്തില്‍ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥി സംഘടന ടാറ്റയുടെ വസ്ത്ര വ്യാപാര ശൃംഖലയായ സുഡിയോയിലേക്ക് മാര്‍ച്ച് നടത്തി. ഗാസയെ കൊല്ലാക്കൊല ചെയ്യുന്ന ഇസ്രായേലിനെ പിന്തുണയ്ക്കുന്ന ബ്രാന്‍ഡുകളെ ബഹിഷ്‌കരിക്കണമെന്നാണ് എസ്‌ഐഒയുടെ ആഹ്വാനം.

പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പുതുവസ്ത്രമെടുക്കുമ്പോള്‍ സാറ, ടാറ്റ സുഡിയോ, വെസ്റ്റ് സൈഡ് എന്നിവ ബ്രാന്‍ഡുകള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ട് എസ്‌ഐഒ സോഷ്യല്‍ മീഡിയ വഴി ക്യാമ്പയിനും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പലസ്തീന്‍ പതാകയും ഏന്തിക്കൊണ്ടാണ് കോഴിക്കോട് എസ്‌ഐഒയുടെ മാര്‍ച്ച് നടത്തിയത്.

Read more

ഇസ്രായേലുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അഡിഡാസ്, എച്ച്ആന്‍എം, ടോമി ഫില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയിന്‍, വിക്ടോറിയന്‍ സീക്രട്ട്, ടോം ഫോര്‍ഡ്, സ്‌കേച്ചേഴ്സ്, പ്രാഡ, ഡിയോര്‍, ഷനേല്‍ എന്നീ ബ്രാന്‍ഡുകളെ ഒഴിവാക്കണമെന്നും എസ്‌പെഐഒ ആഹ്വാനം ചെയ്തിട്ടുണ്ട്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കുവച്ച ടാറ്റയ്‌ക്കെതിരെയാണ് ജമാ അത്തെ ഇസ്ലാമി പരസ്യമായി രംഗത്ത് വന്നത്.