ബ്ലാക്ക് ഫംഗസ് രോഗബാധ; എറണാകുളത്തും കോട്ടയത്തും നാല് പേർ മരിച്ചു

ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി  ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

മരിച്ച മറ്റു രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചവരാണ്. ഇവരിൽ ഒരാൾ കൊച്ചിയിലും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചാണ് മരിച്ചത്.

മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയുമായി ബന്ധപ്പെട്ട ആറ് കേസുകളാണ് എറണാകുളം ജില്ലയിൽ ഇതുവരെ  റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ 58 വയസ്സുള്ള നോർത്ത് പറവൂർ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളജിലും മറ്റൊരാളായ മൂക്കന്നൂർ സ്വദേശി (45 വയസ്സ്) എറണാകുളത്തെ  സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.