അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്താനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ബിജെപി ആര്‍എസ്എസ് അനുകൂലികള്‍ രംഗത്തെത്തുകയായിരുന്നു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.

അതേസമയം അഖില്‍ മാരാരെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. പാവം അഖില്‍ മാരാരെ മിത്രങ്ങള്‍ ഒറ്റ ദിവസം കൊണ്ട് രാജ്യദ്യോഹിയായി പ്രഖ്യാപിച്ചു. ഒന്ന് പോടാപ്പോ, കാര്യാലയത്തില്‍ നിന്നാണല്ലോ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതെന്നാണ് സന്ദീപിന്റെ ചോദ്യം.

സന്ദീപ് വാര്യരുടെ പ്രതികരണം ഇങ്ങനെ

പാവം അഖില്‍ മാരാരെ മിത്രങ്ങള്‍ ഒറ്റ ദിവസം കൊണ്ട് രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു. ഒന്ന് പോടാപ്പാ, കാര്യാലയത്തില്‍ നിന്നാണല്ലോ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. RSS ന്റെ രാജ്യസ്‌നേഹം എന്ന് പറയുന്നത് അവര്‍ സ്‌നേഹിക്കുന്ന രാഷ്ട്ര സങ്കല്പത്തെ ആധാരമാക്കിയാണ്. നമ്മള്‍ ജീവിക്കുന്ന യഥാര്‍ത്ഥമായ ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രത്തെയല്ല അവര്‍ സ്‌നേഹിക്കുന്നത്, മറിച്ച് ഏക ശിലാത്മകമായ എന്നാല്‍ ഒരിക്കലും സംഭവിക്കാത്ത ഹിന്ദു രാഷ്ട്രത്തെയാണ് അവര്‍ സ്‌നേഹിക്കുന്നത്. ഞാന്‍ എന്റെ വീടിനെ സ്‌നേഹിക്കുന്നു എന്നൊരാള്‍ പറയുകയാണെങ്കില്‍ അതിന്റെ ചുവരുകളെയും വാതിലിനെയും ഉത്തരത്തെയും ഓടിനെയും സ്‌നേഹിക്കുന്നു എന്നാണോ അതോ ആ വീട്ടില്‍ നിങ്ങളോടൊപ്പം കഴിയുന്ന, ആ വീട്ടില്‍ തന്നെ ജനിച്ച് വളര്‍ന്ന നിങ്ങളുടെ സഹോദരങ്ങളെയും മാതാപിതാക്കളെയും സ്‌നേഹിക്കുന്നതാണോ? ഏതാണ് വീട് സ്‌നേഹം? സ്വന്തം സഹോദരങ്ങളെ സ്‌നേഹിക്കാതെ വീടിനെ മാത്രം സ്‌നേഹിക്കാന്‍ കഴിയുമോ? ഇത് തന്നെയല്ലേ ആര്‍എസ്എസിന്റെ രാജ്യസ്‌നേഹവും? ഹിമാലയം മുതല്‍ സിന്ധു സാഗരം വരെയുള്ള ഭൂമിയെ മാത്രം സ്‌നേഹിച്ചാല്‍ പോരാ അവിടെ ജനിച്ചു വളര്‍ന്നു ജീവിക്കുന്ന മനുഷ്യരെ discriminate ചെയ്യാതെ സ്‌നേഹിക്കാന്‍ കഴിയണം. അപ്പോഴേ നിങ്ങളൊരു രാജ്യസ്‌നേഹിയാകൂ.