കോടിയേരിക്ക് വിട നല്‍കി ജന്മനാട്, വിലാപയാത്ര ജില്ലാകമ്മിറ്റി ഓഫീസിലേക്ക്

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് വിട നല്‍കി ജന്മനാട്. കോടിയേരിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര വീട്ടില്‍ നിന്നും കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. വൈകിട്ട് മൂന്ന് വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം.
ശേഷം മൃതദേഹം പയ്യാമ്പലം കടപ്പുറത്ത് സംസ്‌ക്കരിക്കും.

വൈകിട്ട് മൂന്ന് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുന്നത്. കാല്‍നടയായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും പയ്യാമ്പലത്തേക്ക് ഭൗതിക ശരീരം കൊണ്ടുപോകുക. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തും.

പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വിട്ടിലേക്കും ആയിരങ്ങളാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാര്യ കമല എന്നിവര്‍ രാവിലെ തന്നെ ‘കോടിയേരി’വീട്ടിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിച്ച പിണറായി അല്‍പ്പസമയം അവര്‍ക്കൊപ്പം ഇരുന്ന ശേഷമാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മടങ്ങിയത്.

ഇന്നലെ ഏഴുമണിക്കൂറോളം തലശ്ശേരിയിലെ ടൗണ്‍ ഹാളില്‍ കോടിയേരിക്ക് അടുത്തിരുന്ന ശേഷം രാത്രിയോട് വീട്ടിലേക്ക് എത്തി ബന്ധുക്കളെയും ആശ്വസിപ്പിച്ചതിനും ശേഷമായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്.