കൊലപാതകത്തില്‍ കലാശിച്ചത് കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം; രാഷ്ട്രീയം കൂട്ടികലര്‍ത്തേണ്ട; കോടിയേരിയുടെ അവകാശവാദം തള്ളി ബഷീറിന്റെ ബന്ധുക്കള്‍

കൊല്ലം ചിതറയിലെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് മരിച്ച ബഷീറിന്റെ ബന്ധുക്കള്‍. ബഷീറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ല. കപ്പ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഇതില്‍ രാഷ്ട്രീയം കൂട്ടികലര്‍ത്തേണ്ടെന്നും ബഷീറിന്റെ സഹോദരി അഫ്താബീവി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അവകാശവാദം തള്ളിയാണ് ബഷീറിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയത്. കേസില്‍ ബഷീറിന്റെ അയല്‍വാസിയായ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ സി.പി.എം ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അതേസമയം, കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘര്‍ഷം ഉണ്ടാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊല്ലം ജില്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ ഒരു വയോധികനെ കോണ്‍ഗ്രസ് കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചിതറ പഞ്ചായത്തിലെ വളവുപച്ചയില്‍ സിപിഎമ്മിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ എ എം ബഷീറിനെയാണ് നിഷ്ഠൂരമായി കോണ്‍ഗ്രസ് ക്രിമിനല്‍ കുത്തിക്കൊന്നത്.

കാസര്‍കോട് സംഭവത്തില്‍ തിരിച്ചടിക്കുമെന്ന് കോണ്‍ഗ്രസിന്റെ പല നേതാക്കളും ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലത്ത് അവരുടെ ആ ഭീഷണി യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു. ഒരു ഭാഗത്ത് ഗാന്ധിസത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെടുകയും സമാധാനത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്ന കോണ്‍ഗ്രസ്, മറുഭാഗത്ത് കൊലക്കത്തി മിനുക്കി കേരളത്തില്‍ ചോരപ്പുഴയൊഴുക്കാന്‍ ശ്രമിക്കയാണെന്നും അദേഹം പറഞ്ഞു.

ബഷീറിന്റെ കൊലപാതകത്തിന് പിറകിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇനിയും ഈ നാട്ടില്‍ കൊലപാതകം ഉണ്ടാകരുതെന്നും കോടിയേരി പറഞ്ഞു.കോണ്‍ഗ്രസ് പാര്‍ട്ടി നടത്തിയ ഈ നരഹത്യയെ ചൊല്ലി ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലും പ്രകോപിതനാവരുത്. കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനും സംഘര്‍ഷം ഉണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുമുണ്ടാവാന്‍ സാധ്യതയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ അതില്‍ വീണുപോവരുതെന്നും കോടിയേരി സൂചിപ്പിച്ചു.