പുലിപ്പല്ല് സൂക്ഷിച്ച കേസില്‍ വേടന് ജാമ്യം; തെളിവ് നശിപ്പിക്കുമെന്ന് വനം വകുപ്പ്; മുഖവിലയ്‌ക്കെടുക്കാതെ കോടതി

ലഹരി കേസിന് പിന്നാലെ പുലിപ്പല്ല് സൂക്ഷിച്ച കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടനെതിരെ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം അനുവദിച്ചത്. കേസില്‍ വേടന്റെ ജാമ്യാപേക്ഷയെ വനംവകുപ്പ് ശക്തമായി എതിര്‍ത്തിരുന്നു.

വേടന്‍ രാജ്യം വിട്ട് പോകാന്‍ സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിച്ചേക്കുമെന്നായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍ വനംവകുപ്പിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി വേടന് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ട് പോകില്ലെന്നും പാസ്പോര്‍ട്ട് കൈമാറാന്‍ തയ്യാറാണെന്നും വേടന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം വനം വകുപ്പ് വേടന്റെ മാനേജരെ ചോദ്യം ചെയ്യണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. രഞ്ജിത് കുമ്പിടി എന്നയാളാണ് മാല നല്‍കിയത് എന്ന് പറയുന്നുവെന്നും എന്നാല്‍ ഇയാളെ കണ്ടെത്താനായിട്ടില്ലെന്നും വനം വകുപ്പ് കോടതിയില്‍ അറിയിച്ചു. ഒരു സാധാരണക്കാരന് എങ്ങനെയാണ് പുലിപ്പല്ല് കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുകയെന്ന് വേടനും കോടതിയില്‍ ചോദ്യമുയര്‍ത്തി.

സമ്മാനമായി ലഭിച്ചപ്പോള്‍ വാങ്ങിയതാണെന്നും വേടന്‍ പറഞ്ഞു. തന്റെ കൈവശമുള്ളത് പുലിപ്പല്ലാണെന് അറിയില്ലായിരുന്നുവെന്നും അറിയാമായിരുന്നെങ്കില്‍ സൂക്ഷിക്കില്ലായിരുന്നുവെന്നും വേടന്‍ കോടതിയില്‍ വ്യക്തമാക്കി. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ മൃഗവേട്ട നിലനില്‍ക്കില്ലെന്ന് വേടന്റെ അഭിഭാഷകനും വാദിച്ചു.

വിവാദങ്ങള്‍ക്കിടെ പുറത്തുവന്ന വേടന്റെ പുതിയ പാട്ട് പുറത്ത്. ‘മോണോലോവ’ വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. വേടന്റെ ആദ്യ ലവ് സോങ് ആണിത്. സ്പോട്ടിഫൈയിലും വേടന്‍ വിത്ത് വേര്‍ഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. നേരത്തെ തന്നെ പാട്ട് വേടന്‍ പല വേദികളിലും പാടിയിരുന്നു. തന്റെ ആദ്യത്തെ പ്രേമപ്പാട്ട് എന്നാണ് വേടന്‍ മോണലോവയെ വിശേഷിപ്പിച്ചത്.

അതേസമയം വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാലയില്‍ പുലിപ്പല്ലുണ്ടെന്ന് ആരോപിച്ച് ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

പുലിപ്പല്ല് എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നടത്തിയത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയില്‍ ആരോപിക്കുന്നു. തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ പുലിപ്പല്ല് മാലയിട്ട് അദേഹം ദര്‍ശനം നടത്തുന്ന വീഡിയോ ദൃശ്യം സഹിതമാണ് അദേഹം പരാതി നല്‍കിയിരിക്കുന്നത്.