അയോദ്ധ്യ പ്രാണപ്രതിഷ്ഠാ കര്‍മ്മം അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തം; എല്ലാ വിശ്വാസികളും വീടുകളില്‍ ദീപം തെളിയിക്കണം; ആഹ്വാനവുമായി എസ്എന്‍ഡിപി

നായര്‍ സര്‍വീസ് സൊസൈറ്റിക്ക് പിന്നാലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് പിന്തുണയുമായി എസ്എന്‍ഡിപിയും. അയോദ്ധ്യ പ്രാണപ്രതിഷ്ഠാ കര്‍മം അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. . പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ എല്ലാ വിശ്വാസികളും ഭവനങ്ങളില്‍ ദീപം തെളിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാവിലെ ആര്‍.എസ്.എസ്. നേതാക്കള്‍ വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി കണ്ട് അയോധ്യയില്‍ പൂജിച്ച അക്ഷതം നല്‍കിയിരുന്നു. ഇന്നലെ എന്‍എസ്എസും രാമക്ഷേത്രത്തിന് അനുകൂലമായി പ്രതികരിച്ചിരുന്നു.

രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് നായര്‍ സര്‍വീസ് സൊസൈറ്റി വ്യക്തമാക്കിയത്. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ഥതയ്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും വേണ്ടി മാത്രമായിരിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഏന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചോ, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയോ അല്ല എന്‍.എസ്.എസ്. നിലപാട് സ്വീകരിക്കുന്നത്. ഈശ്വര വിശ്വാസത്തിന്റെ പേരില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണ ഘട്ടം മുതല്‍ എന്‍.എസ്.എസ്. സഹകരിച്ചിരുന്നു.

കഴിയുമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വരവിശ്വാസിയുടെയും കടമയാണ്. ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസിനെയും ഇടതുപാര്‍ട്ടികളെ പരോക്ഷമായി വിമര്‍ശിച്ചാണ് എന്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. എന്‍എസ്എസ് നിലപാടിനെ കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും അഭിനന്ദിച്ചിരുന്നു.

വെള്ളാപ്പള്ളി നടേശന്റെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ കര്‍മ്മം ഓരോ ഭാരതീയന്റെയും അഭിമാനമുയര്‍ത്തുന്ന ആത്മീയ മുഹൂര്‍ത്തമാണ്. വ്യക്തിജീവിതത്തിലും കര്‍മ്മപഥത്തിലും മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്ര ഭഗവാന്‍ മതസമന്വയത്തിന്റെ ഉത്തമ പ്രതീകമാണ്, സരയൂതീരത്ത് അയോദ്ധ്യയിലെ ശ്രീരാമചന്ദ്രദേവന്റെ പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുകതന്നെ വേണം.

Read more

ഇതിനായി ജനുവരി 22ന് പ്രതിഷ്ഠാ മുഹൂര്‍ത്തത്തില്‍ ജാതി, മത ഭേദമെന്യേ എല്ലാവരും സ്വഭവനങ്ങളില്‍ ദീപം തെളിച്ച് ലോകനന്മയ്ക്കായി പ്രാത്ഥിക്കുക. ആര്‍.എസ്.എസ്.പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.ആര്‍.മോഹനില്‍ നിന്ന് അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം കണിച്ചുകുളങ്ങരയിലെ വസതില്‍ വച്ച് പ്രീതി നടേശനൊപ്പം ഏറ്റുവാങ്ങി. പ്രാന്തീയ കാര്യകാരി സദസ്യന്‍ വി. മുരളീധരന്‍, വിഭാഗ് ശാരീരിക് പ്രമുഖ് എ.വി.ഷിജു, ജില്ലാ സഹകാര്യവാഹ് കെ.എം. മഹേഷ്, അയോദ്ധ്യ ജില്ലാ സംയോജക് വി.വിനോദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.