ആക്രമണം സിപിഎം പിന്തുണയോടെ; പുറത്തിറങ്ങിയാല്‍ ജീവന് വരെ ഭീഷണിയുണ്ടെന്ന് അജിമോന്‍ കണ്ടല്ലൂര്‍

നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിന് വധഭീഷണിയുണ്ടായതായി വെളിപ്പെടുത്തല്‍. കായംകുളത്ത് മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച അജിമോന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് ഇരുകാലുകളും ഇല്ലാത്ത അജിമോനെ പൊലീസുകാര്‍ എടുത്ത് മാറ്റുന്നതിനിടയിലായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം.

പൊലീസുകാര്‍ നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇരുകാലുകളും ഇല്ലാത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിന്നില്‍ നിന്ന് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഇന്നലെ ഉച്ചയോടെ കായംകുളത്തെ നവകേരള സദസിന് സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധത്തിനിടെ മര്‍ദ്ദനവും ഭീഷണിയും അരങ്ങേറിയത്. മര്‍ദ്ദിച്ചവര്‍ ഇന്നുകൊണ്ട് ലോകം അവസാനിക്കില്ലെന്നും തന്നെ ഇല്ലായ്മ ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി അജിമോന്‍ പറഞ്ഞു.

സിപിഎമ്മിന്റെ പിന്തുണയില്ലാതെ ഇവര്‍ ഇത്തരത്തില്‍ ആക്രമിക്കില്ലെന്നും പുറത്തിറങ്ങിയാല്‍ ജീവന് വരെ ഭീഷണിയുണ്ടെന്നും അജിമോന്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. അജിമോന്‍ ഉള്‍പ്പെടെ പൊലീസിന്റേയും എസ്എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും മര്‍ദ്ദനമേറ്റ നിരവധി പേര്‍ ഹരിപ്പാട് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.