മെഡിക്കൽ കോളജിലെ ജീവനക്കാര്‍ക്ക് എതിരായ ആക്രമണം: നേതൃത്വം നല്‍കിയത് ഡി.വൈ.എഫ്‌.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റില്ല

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അരുണിന്റെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.

ആക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടാകുമെന്ന് മര്‍ദനമേറ്റ സുരക്ഷാജീവനക്കാര്‍ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്നലെ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.

മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനെ കാണാനെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഇവര്‍ മടങ്ങി പോയതിനു പിന്നാലെ സ്ഥലത്തെത്തിയ സംഘം സുരക്ഷാ ജീവനക്കാരെ അക്രമിക്കുകയായിരുന്നു. രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെയും സംഘം അക്രമിച്ചു.