ഏഷ്യാനെറ്റ് വാര്‍ത്ത ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളത്: ഇ. പി ജയരാജൻ

പൊതു പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ വ്യാജവാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുകയാണ്, ആ കൂട്ടത്തില്‍ ഒന്നാണ് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് തന്നെ പരാമര്‍ശിച്ചു നല്‍കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത എന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജന്‍ പറഞ്ഞു. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നക്കൊപ്പം ഉള്ള ഇ.പി ജയരാജന്റെ മകന്‍റെ ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്ന് ആക്ഷേപിച്ച് മന്ത്രി സിപിഎമ്മിന് പരാതി നൽകും എന്നായിരുന്നു ഏഷ്യാനെറ്റ് വാർത്ത.

എന്നാൽ എല്‍ ഡി എഫ് സർക്കാരിനെയും സി പി ഐ എമ്മിനെയും മോശക്കായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണത് എന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരും. “കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും തമ്മില്‍ വ്യക്തിപരവും സംഘടനാപരവുമായി” പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്നാണു ഏഷ്യാനെറ്റ് വാര്‍ത്ത. ആ വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. അത്തരത്തിലുള്ള ഒരു വിഷയവും പാര്‍ട്ടിക്കു മുന്നിലില്ല.

സ്വര്‍ണ്ണക്കടത്ത് കേസുമായി സംസ്ഥാന ഗവണ്‍മെന്റിനെയും സി പി ഐഎ എമ്മിനെയും ബന്ധപ്പെടുത്തി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നത്. സി പി ഐ എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാര്‍ക്ക് ജനങ്ങള്‍ തന്നെ ഉചിതമായ തിരിച്ചടി നല്‍കും എന്നും ഇ.പി ജയരാജൻ പറഞ്ഞു.