കേരളം നിക്ഷേപ സൗഹൃദമല്ല എന്ന വാദം സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

കേരളം നിക്ഷേപ സൗഹൃദമല്ല എന്ന വാദം ഉയർത്തുമ്പോൾ അത് സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായേ കാണാനാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റക്സ് എം.ഡിക്ക് വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സർക്കാരിന്റെ താത്പര്യം കൊണ്ടായിരിക്കും. അവിടെ ഒരു വ്യവസായം വരുന്നത് നല്ലതാണ് എന്ന് തെലുങ്കാന സംസ്ഥാനം കാണുന്നുണ്ടായിരിക്കും. ഇതിനിടയിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടികാണിച്ച്‌ നാടിന്റെ മുന്നോട്ട് പോക്കിനെ തടയാനുള്ള ശ്രമമാണ്. നിയമവും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാൽ സ്വാഭാവികമായ പരിശോധനയുണ്ടാകും. അത് വേട്ടയാടലല്ല. ഒരു കാര്യം വ്യക്തമാണ്. ആരെയും വേട്ടയാടാൻ ഈ സർക്കാർ തയ്യാറല്ല. പല വ്യവസായികളും അത് പരസ്യമായി സമ്മതിക്കുന്നതാണ്. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം കൂടുതൽ സൗഹൃദമാക്കാനുള്ള സർക്കാർ നടപടികൾ നല്ല രീതിയിൽ മുന്നോട്ട് പോകും എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

“കിറ്റക്സ് എം.ഡിക്ക് വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സർക്കാരിന്റെ താത്പര്യം കൊണ്ടായിരിക്കും. അവിടെ ഒരു വ്യവസായം വരുന്നത് നല്ലതാണ് എന്ന് തെലുങ്കാന സംസ്ഥാനം കാണുന്നുണ്ടായിരിക്കും. പക്ഷെ ഇതുയർത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഒരുപാട് വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങൾ ഈ ഘട്ടത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നതാണ്.

ഇത് പണ്ട് നമ്മുടെ സംസ്ഥാനത്ത് പറഞ്ഞുപരത്തിയ ഒരു ആക്ഷേപമായിരുന്നു. ഇത് പൂർണമായും നമ്മുടെ നാട് നിരാകരിച്ചു. ഇപ്പോൾ ഇവിടെ വ്യവസായം നടത്തുന്നവർ കേരളം ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന നിലയിലാണ് കാണുന്നത്. അതുകൊണ്ടു തന്നെ കേരളം നിക്ഷേപ സൗഹൃദമല്ല എന്ന വാദം ഉയർത്തുമ്പോൾ സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമായേ കാണാനാവൂ.

വിജ്ഞാന സമ്പദ് ഘടനയിലേക്കുള്ള മാറ്റമാണ് നാം സ്വീകരിച്ചുപോകുന്നത്. അതിനുള്ള നടപടികൾ ആണ് നമ്മൾ സ്വീകരിക്കുന്നത്. നീതി ആയോഗ് ഈ മാസം പ്രസിദ്ധീകരിച്ച സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതാണ്. കേരളം നേടിയത് 75 സ്കോറാണ്. സൂചികയിൽ പ്രധാന പരിഗണന വിഷയം വ്യവസായ വികസനമാണ്. ഇതാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. നീതി ആയോഗിന്റെ മറ്റൊരു സൂചികയായ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ മികച്ച ബിസിനസ്സ് സാഹചര്യം മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും മെച്ചപ്പെട്ട നിക്ഷേപ സാഹചര്യങ്ങൾ എന്ന വിഭഗത്തിൽ നാലാം സ്ഥാനവും കേരളത്തിന് കൈവരിക്കാനായി.

ഇതൊന്നും ആർക്കും മറച്ചുവെക്കാനാവില്ല. ഇതൊക്കെ വസ്തുതകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്നതാണ്. നാഷണൽ കൗൺസിൽ ഓഫ് അപ്പ്ളൈഡ് ഇക്കണോമിക് റിസർച്ചിന്റെ 2018 ലെ നിക്ഷേപ സാധ്യതാ സൂചികയിൽ കേരളം നാലാമതായിരുന്നു. ഭൂമി, തൊഴിൽ, രാഷ്ട്രീയ സ്ഥിരത, ബിസിനസ്സ് അവബോധം എന്നീ ഘടകങ്ങൾ പരിഗണിച്ചായിരുന്നു വിലയിരുത്തൽ. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 2016 മുതൽ സുപ്രധാനമായ വ്യവസായ നിക്ഷേപ അനുകൂല നടപടികൾ സ്വീകരിച്ചു. അതിന്റെ ഭാഗമായി വ്യവസായ തർക്ക പരിഹാരത്തിനായി ജില്ലാ തലത്തിൽ സമിതി രൂപീകരിക്കാൻ നടപടി സ്വീകരിച്ചു. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃത സംവിധാനം രൂപീകരിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട് ഇത് സോഫ്റ്റുവെയർ അതിഷ്ടിതമായ പരാതി രഹിത സംവിധാനമെന്ന നിലയ്ക്കാണ് പ്രവർത്തിക്കുക. അതോടൊപ്പം നിലവിലുള്ള ത്രിതല സംവിധാനം ഉണ്ട്.അതിന് പുറമെ സംസ്ഥാനത്തെ എല്ലാ വ്യവസായ പാർക്കുകളിലും സംഭരംഭകർക്ക് അതിവേഗ അനുമതിക്കായി ഏകജാലക ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

എംഎസ്എംഇ പദ്ധതികൾക്കായി 1400 കോടിയുടെ കോവിഡ് സഹായ പദ്ധതിയാണ് സർക്കാർ രൂപീകരിച്ചത്. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഇതിലെല്ലാം ഒട്ടേറെ നിയമങ്ങളിൽ മാറ്റം വരുത്തി നടപടികൾ ലളിതമാക്കി നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ തയ്യാറായിട്ടുള്ളത്. വ്യവസായ നിക്ഷേപത്തിനുള്ള നടപടികൾ ലളിതമാക്കാൻ ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും ഭേദഗതി ചെയ്തു.

നിക്ഷേപത്തിനുള്ള ലൈസൻസും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കെ-സ്വിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം ആവിഷ്കരിച്ചു. 30 ഓളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത അപേക്ഷാഫോറം തയ്യാറാക്കി. 30 ദിവസത്തിനുള്ളിൽ അനുമതി കിട്ടിയില്ലെങ്കിൽ കൽപ്പിത അനുമതിയായി കണക്കാക്കും.

ഒരു സാക്ഷ്യപത്രം കൊടുത്ത് ഇന്ന് കേരളത്തിൽ ഒരു വ്യവസായം തുടങ്ങാം. മൂന്ന് വർഷം കഴിഞ്ഞ് ആറ് മാസത്തിനകം ലൈസൻസും അനുമതിയും നേടിയാൽ മതി. ഇത്തരമൊരു സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മാത്രം 700946 ചെറുകിട സംരംഭങ്ങൾ കേരളത്തിൽ പുതുതായി ആരംഭിച്ചു. ആറായിരം കോടിയുടെ നിക്ഷേപം ഇവിടെ എത്തി. രണ്ട് ലക്ഷം യൂണിറ്റുകൾ കേരളത്തിൽ പ്രവൃത്തിക്കുന്നുണ്ട്.

നൂറ് കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഒരാഴ്ചക്കകം അനുമതി നൽകാനുള്ള നിയം ഭേദഗതിയാണ് ഇവിടെകൊണ്ട് വന്നിട്ടുള്ളത്. എംഎസ്എംഇ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് നടപടി വേഗത്തിലാക്കാൻ നിക്ഷേപം സുഗമമാക്കൽ ബ്യൂറോ തുടങ്ങി. സംരംഭങ്ങൾക്ക് സംശയം തീർക്കാൻ ടോൾ ഫ്രീ നമ്പർ, ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ ഇൻവെസ്റ്റ് കണക്ട് ന്യൂസ് ലെറ്റർ എന്നിവയുണ്ട്.

ലൈസൻസ് പുതുക്കാൻ ഓട്ടോ റിന്യൂവൽ സൗകര്യം, അസന്റ് നിക്ഷേപ സംഗമം തുടങ്ങിയവ സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കാൻ സ്വീകരിച്ച സംരംഭങ്ങളാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് റാങ്കിങ്ങിൽ കേരളത്തെ പത്താം സ്ഥാനത്തേക്ക് ഈ വർഷം എത്തിക്കാനാണ് ശ്രമം. ഇതിനിടയിൽ ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടികാണിച്ച്‌ നാടിന്റെ മുന്നോട്ട് പോക്കിനെ തടയാനുള്ള ശ്രമമാണ്. നിയമവും ചട്ടങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി വന്നാൽ സ്വാഭാവികമായ പരിശോധനയുണ്ടാകും. അത് വേട്ടയാടലല്ല. ഒരു കാര്യം വ്യക്തമാണ്. ആരെയും വേട്ടയാടാൻ ഈ സർക്കാർ തയ്യാറല്ല. പല വ്യവസായികളും അത് പരസ്യമായി സമ്മതിക്കുന്നതാണ്. കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം കൂടുതൽ സൗഹൃദമാക്കാനുള്ള സർക്കാർ നടപടികൾ നല്ല രീതിയിൽ മുന്നോട്ട് പോകും””