ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനം; കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് എതിരെ ഗവര്‍ണറുടെ സത്യവാങ്മൂലം ഹൈക്കോടതിയില്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ സര്‍വകലാശാലയുടെ നിലപാടിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലര്‍ക്ക് തന്നെയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

ചാന്‍സലര്‍ ആയ ഗവര്‍ണറാണ് വിവിധ വിഷയങ്ങളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാറുള്ളത്. എന്നാല്‍മൂന്ന മാസം മുമ്പ് 68 ബോര്‍ഡ് സ്റ്റഡീസില്‍ സിന്‍ഡിക്കേറ്റ് തന്നെ നേരിട്ട് നിയമനം നടത്തി. ഇത് ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. പക്ഷേ അപേക്ഷ കോടതി തളളുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കിയപ്പോള്‍ കോടതി ഗവര്‍ണറുടെ അഭിപ്രായം തേടി.

കണ്ണൂര്‍ സര്‍വകലാശാല സ്റ്റാറ്റ്യൂട്ട് പ്രകാരം നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലര്‍ക്കാണ്. നിയമിക്കാനുള്ള അധികാരം മാത്രമേ സിന്‍ഡിക്കേറ്റിന് ഉള്ളൂ എന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. കേസ് ഡിവിഷന്‍ ബെഞ്ചിലേക്ക് വരുന്നതിന് മുമ്പ് തന്നെ സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് ചാന്‍സലര്‍ നാമനിര്‍ദ്ദേശം ചെയ്യുമെന്ന ഭാഗം ഭേദഗതി ചെയ്ത് തള്ളിക്കളഞ്ഞിരുന്നു.

കണ്ണൂര്‍ സര്‍വകലാശലയിലെ വിസി നിയമനത്തിനൊപ്പം വിവാദത്തിലായതാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ നിയമനവും. വിഷയത്തില്‍ വിയോജിപ്പുമായി തുടരുന്ന ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് രാത്രി ഗവര്‍ണര്‍ ബംഗളൂരുവിലേക്ക് പോകും. അതിന് മുമ്പായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കുന്നത്.