അപര്‍ണ ബാലമുരളിയെ അപമാനിച്ച വിദ്യാര്‍ത്ഥി പുറത്തേക്ക്?; കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി പ്രിന്‍സിപ്പല്‍; കടുത്ത നടപടികളുമായി കോളജ്

ടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി എറണാകുളം ലോ കോളേജ്. അതിക്രമത്തില്‍ നടപടി എടുക്കുമെന്ന് കോളേജ് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നു തന്നെ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് യൂണിയന്‍ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപര്‍ണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാര്‍ഥി മോശമായി പെരുമാറിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയില്‍ കയറിയ വിദ്യാര്‍ഥി അപര്‍ണയുടെ കൈയില്‍ പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ നടി അനിഷ്ടം പ്രകടിപ്പിച്ചു. എന്താടോ ലോ കോളജ് അല്ലേ എന്ന് അപര്‍ണ ചോദിക്കുകയും ചെയ്തിരുന്നു.

അതേസമയം, എറണാകുളം ലോ കോളജില്‍ വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കുന്നില്ലെന്ന് നടി അപര്‍ണ ബാലമുരളി വ്യക്തമാക്കി. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. എന്നാല്‍ ഇതിന്റെ പിന്നാലെ പോകാന്‍ ഇപ്പോള്‍ സമയമില്ല. താന്‍ കാണിച്ച എതിര്‍പ്പ് തന്നെയാണ് തന്റെ മറുപടി എന്നാണ് അപര്‍ണ പറയുന്നത്.

കൈപിടിച്ച് എഴുന്നേല്‍പിച്ചത് തന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്ത് വച്ച് നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല. താന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലാത്തതാണ് കാരണം. തന്റെ എതിര്‍പ്പ് തന്നെയാണ് ഇപ്പോഴത്തെ മറുപടി. സംഭവം നടന്ന ഉടനെയും പിന്നീടും സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തനിക്ക് പരിഭവില്ല എന്നാണ് അപര്‍ണ പറയുന്നത്.

അപര്‍ണയോടൊപ്പം നടന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളിലൊരാള്‍ പിന്നീട് വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു. തുടര്‍ന്ന് യുവാവ് വീണ്ടും എത്തുകയും താന്‍ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല അപര്‍ണയുടെ ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിക്കുകയും ചെയ്തു.