തൃശൂരില്‍ വീണ്ടും ലഹരിവേട്ട; രണ്ട് പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് നിന്ന് ലഹരിമരുന്നുകളുമായി രണ്ടു പേര്‍ കസ്റ്റഡിയില്‍. ചാവക്കാട് സ്വദേശി അന്‍ഷാസ് (40), ചൂണ്ടല്‍ സ്വദേശി ഹാഷിം (20) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 200 ലഹരി ഗുളികകളും, 3ഗ്രാം എംഡിഎംഎയും കണ്ടെത്തി.

തൃശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം തൃശൂര്‍ ചാലക്കുടിയില്‍ 11 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് പേര്‍ പിടിയിലായിരുന്നു. തൃശൂര്‍ സ്വദേശികളായ അനൂപ്, നിഷാന്‍, പത്തനംതിട്ട കോന്നി സ്വദേശി നസിം എന്നിവരാണ് പിടിയിലായത്. ചാലക്കുടി മുരിങ്ങൂര്‍ ദേശീയപാതയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

ഒരു കിലോ വീതമുള്ള 11 പാക്കറ്റുകളിലാക്കിയ ലഹരി വസ്തുക്കള്‍ ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കടത്തുകയായിരുന്നു. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മൂവര്‍ സംഘം പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിരുന്നു.