അഞ്ജുശ്രീ പാര്‍വതിയുടെ മരണം: ഉള്ളില്‍ച്ചെന്നത് എലിവിഷം?, മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തി

കാസര്‍കോട്ടെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. പേസ്റ്റ് രൂപത്തിലുള്ള എലിവിഷത്തിന്റെ ലക്ഷണമാണ് സൂചിപ്പിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് പൊലീസ് നടത്തിയ പരിശോധനയിലെ കണ്ടെത്തല്‍.

എലിവിഷത്തെ കുറിച്ച് മൊബൈലില്‍ സെര്‍ച്ച് ചെയ്തതിന്റെ വിവരങ്ങളും ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രാസ പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി സ്ഥിരികരിക്കുകയുള്ളു.

അഞ്ജുശ്രീ മരിച്ചത് ഭക്ഷ്യവിഷബാധയ കാരണമല്ല വിഷം ഉള്ളില്‍ ചെന്നാണ് എന്ന് സ്ഥിരീകരിച്ചതോടെ കൂടുതല്‍ അന്വേഷണങ്ങളിലേക്ക്  പൊലീസ് കടന്നിരുന്നു. ഇന്നലെ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കം കസ്റ്റഡിയില്‍ എടുത്തിരുന്നു.

വിഷം എങ്ങനെ ഉള്ളില്‍ ചെന്നു, എന്താണ് കാരണം? തുടങ്ങിയവയാണ് അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നത്. ആന്തരിക അവയവങ്ങളുടെ കെമിക്കല്‍ അനാലിസിസ് പരിശോധന ഫലത്തിനായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. ഈ ഫലം വന്നതിന് ശേഷം കുടൂതല്‍ കാര്യങ്ങളില്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.