'അനിൽ ആന്റണി വലിയ അഴിമതിക്കാരൻ, ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ'; വില പേശി തന്റെ കൈയിൽ നിന്ന് പണം വാങ്ങിയെന്ന് ദല്ലാൾ നന്ദകുമാർ

പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി അനിൽ ആന്റണി വലിയ അഴിമതിക്കാരനാണെന്നാരോപിച്ച് വ്യവസായി ദല്ലാൾ നന്ദകുമാർ. ഒന്നാം യുപിഎ സർക്കാരിന്റെ അവസാന കാലത്തും രണ്ടാം യുപിഎ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കർ ആയിരുന്നു അനിൽ ആന്റണി. പിതാവിനെ ഉപയോഗിച്ച് വില പേശി തന്റെ കയ്യിൽനിന്ന് പണം വാങ്ങിയെന്നും നന്ദകുമാർ ആരോപിച്ചു.

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം തന്റെ കൈയ്യിൽ നിന്ന് വാങ്ങിയെന്നാണ് ദല്ലാൾ നന്ദകുമാറിന്റെ ആരോപണം. പി ടി തോമസ് ഇടപെട്ടാണ് പണം നൽകിയത്. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചത്. പണം തിരിച്ചു തന്നില്ല. അനിൽ ആന്റണി നിഷേധിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും നന്ദകുമാർ പറഞ്ഞു.

ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ എ കെ ആന്റണിയുടെ പി എസിനൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് അനിൽ ആന്റണി തന്റെ കയ്യിൽ നിന്ന് പണ വാങ്ങിയതെന്നും നന്ദകുമാർ പറഞ്ഞു. അനിൽ അംബാനിയുടേതിന് സമാനമായ ഒപ്പാണ് വിസിറ്റേഴ്സിന്റെ ബുക്കിൽ അന്ന് അനിൽ ആന്റണി ഇട്ടത്. പി ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങൾ അറിയാം. ചില ഡിഫൻസ് നോട്ടുകൾ പുറത്ത് പോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ബിജെപിയിൽ ചേർന്നത്.

അതേസമയം യുപിഎ ഭരണകാലത്ത് നിരവധി അഴിമതികൾ നടത്തിയെന്നും ദില്ലിയിലെ ഏറ്റവും വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണിയെന്നും നന്ദകുമാര്‍ പറഞ്ഞു. ദില്ലിയിൽ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വിൽക്കലായിരുന്നു അനിലിന്റെ പ്രധാന ജോലി. അന്ന് പല ബ്രോക്കർമാരും അനിൽ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു.