വീഴ്ച്ച പറ്റിയില്ല, ഷിജു ഖാനെ സംരക്ഷിച്ച് ആനാവൂര്‍ നാഗപ്പന്‍, ആനാവൂരിനും പങ്കെന്ന് അനുപമ

ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ശിശുക്ഷേമ സമിതിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും, ഷിജു ഖാനെതിരെ നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിജു ഖാന്‍ തെറ്റ് ചെയ്തതായി തെളിഞ്ഞിട്ടില്ല. ശിശുക്ഷേമ സമിതിക്ക് എതിരെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. വീഴ്ച്ച പറ്റിയെന്ന് കണ്ടത്തിയാല്‍ പാര്‍ട്ടി അന്വേഷിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന ആരോപണം തെറ്റാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നാലെ പോകുന്നതല്ല സിപിഎമ്മിന്റെ പണി. സമരത്തിന്റെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ നടപടിയെടുക്കാനാവില്ല. നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അത് വ്യക്തമാകുന്നത് ഒരു വരെ നടപടിയും ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കുഞ്ഞിനെ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ ആരും പരാതിയുമായി എത്തിയില്ല. സംരക്ഷണവും പരിപാലനവും മാത്രമാണ് സമിതിയുടെ ചുമതല. കുഞ്ഞിനെ അമ്മയ്ക്ക് തന്നെ കിട്ടണമെന്നായിരുന്നു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടെന്ന് ആനാവൂര്‍ പറഞ്ഞു. ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കും സിഡബ്ല്യൂസിക്കും ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നായിരുന്നു ടി വി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് ആനാവൂരിന്റെ വാദം.

അതേസമയം ദത്ത് നല്‍കിയ സംഭവത്തില്‍ ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി അനുപമ പറഞ്ഞു. അതിനാലാണ്് ഷിജു ഖാനെ സംരക്ഷിക്കുന്നതെന്ന് അനുപമ ആരോപിച്ചു. ആരോപണവിധേയരായവര്‍ക്ക് എതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരാനാണ് അനുപമയുടെ തീരുമാനം. തുടര്‍ സമരപരിപാടികള്‍ ഇന്ന് പ്രഖ്യാപിക്കും