ട്രെയിന്‍ തട്ടി ആന ചരിഞ്ഞ സംഭവം; നിയമനടപടി സ്വീകരിക്കുമെന്ന് എ.കെ ശശീന്ദ്രന്‍

കഞ്ചിക്കോട് ട്രെയിന്‍ തട്ടി ആന ചരിഞ്ഞ സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. 45 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമെ ട്രാക്കില്‍ ട്രെയിന്‍ ഓടിക്കാവൂ. ഇവിടെ എത്ര വേഗത്തിലാണ് ഓടിച്ചതെന്നറിയാന്‍ വിദഗ്ധ പരിശോധന നടത്തും.

കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു അപകടമുണ്ടാകുന്നതെന്നും് മന്ത്രി പറഞ്ഞു. കൊട്ടാമുടി ഭാഗത്തെ ബി ലൈനിലൂടെ പോയ ആനയെയാണ് ട്രെയിനിടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. കന്യാകുമാരിയില്‍ നിന്ന് അസാമിലേക്ക് പോകുന്ന വിവേക് എക്സ്പ്രസാണ് ആനയെ ഇടിച്ചത്.

20 വയസുള്ള ഒരു പിടിയാനയാണ് ചരിഞ്ഞത്. ഇവിടെ മുന്‍പും നിരവധി തവണ കാട്ടാന അപകടത്തില്‍ പെട്ടിട്ടുണ്ട്. കാട്ടാനക്കൂട്ടം സംഭവസ്ഥലത്തുനിന്ന് മാറാത്തതിനാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യ ഘട്ടത്തില്‍ അവിടേക്ക് എത്താനായിരുന്നില്ല.

റെയില്‍വേ ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.