ക്രൈസ്തവ നേതാക്കള്‍ക്കെല്ലാം ബി ജെ പി മടുത്തു,മനപ്പൂര്‍വ്വം അവഗണിക്കുന്നുവെന്ന് പരാതി, പാര്‍ട്ടിയുടെ നിയന്ത്രണം ഹിന്ദുത്വവാദികള്‍ക്ക്

കേരളത്തിലെ ബി ജെപിയിലുണ്ടായിരുന്ന ക്രൈസ്തവ നേതാക്കള്‍ക്കെല്ലാം ആ പാര്‍ട്ടി മടുത്തതായി സൂചന. പാര്‍ട്ടിയിലെ ഒരു പ്രധാന പദവിയിലും ക്രൈസ്തവരായ നേതാക്കള്‍ ഇല്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പഴയ ജനതാ പാര്‍ട്ടിയില്‍ നിന്നും ബി ജെപിയിലെത്തിയവര്‍ക്ക് നേതാക്കള്‍ക്ക്‌പോലും ഒരു പരിഗണനയും നല്‍കാത്തതും, ക്രിസ്ത്യാനികളായ ബി ജെപി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി പ്രാദേശിക തലത്തില്‍ പോലും അടുപ്പിക്കാത്തതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അനില്‍ ആന്റെണിയെ ദേശീയ സെക്രട്ടറിയാക്കിയോതടെ ഈ പാര്‍ട്ടിയില്‍ മറ്റു ക്രിസ്ത്യന്‍ നേതാക്കള്‍ ആരും വേണ്ടെന്നാണ് പാര്‍ട്ടി നേതാക്കളുടെ മനോഭാവമെന്നും ഇവര്‍ പറയുന്നത്.

ബി ജെ പി യുടെ അമ്പത്തിയാറ് സംസ്ഥാന ഭാരവാഹികളില്‍ ജോര്‍ജ്ജ് കുര്യന്‍ മാത്രമാണ് ഏക ക്രൈസ്തവ നേതാവായുള്ളത്. മുന്‍ ഡി ജി പി ജേക്കബ് തോമസ് അടക്കമുള്ളവര്‍ ഇടക്കാലത്ത് ബി ജെ പിയിലേക്ക് വന്നെങ്കിലും അവരെയെല്ലാം സംസ്ഥാന നേതൃത്വം ഒതുക്കി മൂലക്കിരുത്തിയെന്നാണ് ആക്ഷേപം. നേരത്തെ കോട്ടയം പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ ധാരാളം ക്രൈസ്തവ നേതാക്കള്‍ ബി ജെ പി യിലേക്ക് വന്നിരുന്നു. പ്രത്യേകിച്ച് പ്രാദേശിക തലത്തില്‍. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും അത്തരത്തില്‍ അവസരങ്ങള്‍ നല്‍കുന്നില്ലന്നും, ബി ജെപിയുടെ പ്രാദേശിക നേതൃത്വങ്ങള്‍ അന്യമത വിദ്വേഷികളാണെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ള ക്രൈസ്തവ നേതാക്കള്‍ ആരോപിക്കുന്നു.

വലിയ തോതിലുള്ള ഹൈന്ദവ വല്‍ക്കരണമാണ് പ്രാദേശിക തലത്തില്‍ നടക്കുന്നത്. ഇതെല്ലാം നേരത്തെ ബി ജെ പിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്രിസ്ത്യാനികളെ പാര്‍ട്ടിയില്‍ നിന്നും അകറ്റുന്നതായും ഇവര്‍ കുറ്റപ്പെടുത്തുന്നു. ബി ജെപി യുടെ 14 ജില്ലാ അധ്യക്ഷന്‍മാരില്‍ ഒരാള്‍ പോലും ക്രൈസ്തവ വിഭാഗത്തില്‍ നിന്നില്ലന്നും അവര്‍ ആരോപിക്കുന്നു. നേരത്തെ കോട്ടയം, എറണാകുളം ജില്ലാ അധ്യക്ഷന്‍മാരില്‍ ആരെങ്കിലും ഒരാളെങ്കിലും ക്രൈസ്തവ വിഭാഗത്തില്‍ പെടുന്നയാളായിരുന്നു.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ബി ജെ പിക്ക് നേരെ ഉണ്ടായ അതൃപ്തി പരിഹരിക്കാന്‍ നേതൃത്വം ഒന്നും ചെയ്തില്ലന്നും അതേ സമയം സി പി എം ക്രൈസ്തവ മേഖലകളില്‍ നടത്തിയ പ്രചാരണം വലിയ തോതില്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടാക്കിയെന്നും ഇവര്‍ പറയുന്നു. ബി ജെ പിയില്‍ ചേര്‍ന്ന ഇടുക്കിയിലെ വൈദികനായ ഫാ. കുര്യാക്കോസ് മറ്റത്തിലിനെതിരെ സഭ നടപടിയെടുത്തപ്പോള്‍ അത് കൈകാര്യം ചെയ്യുന്ന കാര്യത്തിലും സംസ്ഥാന ബി ജെപി നേതൃത്വം വീഴ്ച വരുത്തിയതായും അവര്‍ പറയുന്നു.

ആര്‍ എസ് എസാകട്ടെ കേരളത്തിലെ പാര്‍ട്ടിയും അഖിലേന്ത്യാ തലത്തിലെ പോലെ തന്നെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകണമെന്നാണ് ആഗ്രഹിക്കുന്നത്. അത് കൊണ്ട്് തന്നെ ക്രൈസ്തവ ന്യുനപക്ഷത്തിന് കൂടുതല് അവസരങ്ങള്‍ പാര്‍ട്ടിയില്‍ നല്‍കുന്നതില്‍ അവര്‍ക്കും താല്‍പര്യമില്ല.