പാര്‍ട്ടി 'നിര്‍ദ്ദേശം', വിവാദങ്ങള്‍ക്ക് ഒടുവില്‍ ഇ.പി ജയരാജന്‍ പ്രതിരോധ ജാഥയില്‍ ; തൃശ്ശൂരിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ ഇന്ന് പങ്കെടുക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിലാണ് ഇ.പി ജയരാജന്‍ പങ്കെടുക്കുക.

കഴിഞ്ഞ മാസം 20ന് കാസര്‍കോട് നിന്ന് തുടങ്ങിയ ജാഥയില്‍ ഇപി പങ്കെടുക്കാത്തത് വിവാദമായിരുന്നു. ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ഇ.പി താന്‍ ജാഥയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കും മറുപടി നല്‍കും. എ.കെ.ജി സെന്ററില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് ഇ.പി ജാഥയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.

അതേസമയം, പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് ജാഥയില്‍ പങ്കെടുക്കുന്നതെന്ന വാര്‍ത്ത ഇ.പി. ജയരാജന്‍ തള്ളിയില്ല. പാര്‍ട്ടി തന്നോട് പറയുന്നത് മാധ്യമങ്ങളോട് പറയാനാകുമോ എന്നായിരുന്നു ഇ.പിയുടെ പ്രതികരണം.

Read more

ജനകീയ പ്രതിരോധ ജാഥ ഇന്ന് തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുകയാണ്. രാവിലെ 9 മണിക്ക് ചെറുതുരുത്തിയില്‍ എത്തുന്ന യാത്രക്ക് പന്ത്രണ്ട് ഇടത്ത് സ്വീകരണം നല്‍കും. വൈകീട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്ത് പൊതുസമ്മേളനവും ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാനായി ഇ പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു.