നടിയെ ആക്രമിച്ച കേസ്; ദീലിപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രെെംബ്രാഞ്ച്. ദീലിപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കി. അനുബന്ധ കുറ്റ പത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിലെ തെളിവ് നശിപ്പിച്ചതിലാണ് അന്വേഷണം തുടരുന്നത്. ദൃശ്യങ്ങൾ ചോർന്നതിലും അന്വേഷണം തുടരുന്നതായി കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.

സായി ശങ്കറിന്റെ മൊഴിയും അഭിഭാഷകരുടെ മുബെെയാത്രയും അന്വേഷണ പരിധിയിലുണ്ട്, കേസിൽ നിർണായകമായ തെളിവുകളാകാം അഭിഭാഷകർ നശിപ്പിച്ചതെന്നും ക്രെെംബ്രാഞ്ച് പറയുന്നു. കേസിൽ 102 സാക്ഷികളെയും 1 പ്രതിയെയും ഉൾപ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തിലുള്ളത്. ദൃശ്യം ഒളിപ്പിക്കാൻ സഹായിച്ച ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി.

കേസിൽ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ കാവ്യമാധവനെ സാക്ഷിയാക്കി. തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നെന്ന് ക്രൈംബ്രാ‌ഞ്ച് ആരോപിച്ച അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയില്ല. പക്ഷേ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്