'പണം തന്നില്ലെങ്കില്‍ മാനഭംഗപ്പെടുത്തും'; നടന്‍ ജി കൃഷ്ണകുമാര്‍ ഭീഷണിപ്പെടുത്തി; പ്രതികളുടെ പരാതിയില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി; അറസ്റ്റ് നടപടികളിലേക്ക് കടന്ന് പൊലീസ്

ദിയ കൃഷ്ണയുടെ സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ പരാതിയില്‍ പിതാവും നടനുമായ ജി കൃഷ്ണകുമാറിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസിട്ട എഫ്‌ഐആര്‍ പുറത്ത്. പ്രതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കുന്നതിന് വേണ്ടി ആരോപണ വിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമാണ് കൃഷ്ണകുമാറിനെതിരെ ജീവനക്കാര്‍ നല്‍കിയിരിക്കുന്ന പരാതി. ഇതില്‍ പൊലീസ് കേസേടുത്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയ ശേഷം വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് പരാതി. ജീവനക്കാരികള്‍ 8,82,000 രൂപ നല്‍കിയതിന്റെ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.

അതേസമയം പൊലീസിന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ ഇടപെടല്‍ അല്ല ഉണ്ടായതെന്ന ആരോപണവുമായി കൃഷ്ണകുമാര്‍ വീണ്ടും രംഗത്തെത്തി.

ജീവനക്കാരികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചാല്‍ തീരുന്ന വിഷയമേ ഇവിടുള്ളൂ. പണം എടുത്തിട്ടുണ്ടെന്നാണ് അവര്‍ തന്നെ പറയുന്നത്. എന്തുകൊണ്ടാണ് പോലീസ് ഇത് അന്വേഷിക്കാത്തത്. പോലീസ് സംവിധാനം ശരിയായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇതില്‍ കാണുന്നതെന്ന് അദേഹം പറഞ്ഞു.

ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ചിലപ്പോള്‍ രാഷ്ട്രീയപരമായി വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിയാകാം അദ്ദേഹം. ഇതില്‍ മതവും രാഷ്ട്രീയവും ഒന്നും കലര്‍ത്താന്‍ പാടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യൂണിഫോമില്‍ വരുമ്പോള്‍ അദ്ദേഹം നിഷ്പക്ഷമായി വേണം അന്വേഷിക്കണം. വാദി ഞങ്ങളാണ്. ഞങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ കൗണ്ടര്‍ കേസ് ആണ് അവര്‍ നല്‍കിയത്. എന്നാല്‍, അതിന് പിന്നാലെയാണ് ഇപ്പോഴുള്ള ഈ നടപടിയൊക്കെയുണ്ടാകുന്നത്.

കൃത്യമായി കുഴപ്പമുണ്ടെന്ന് മനസ്സിലായപ്പോള്‍ അവര്‍ ജാതി കാര്‍ഡ് എടുത്ത് ഉപയോഗിച്ചു. മത്സ്യത്തൊഴിലാളികളുടെ മേഖലയായ വലിയതുറ വരുന്ന പ്രദേശത്താണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും അവിടെയാണ് പ്രവര്‍ത്തിച്ചത്. മക്കള്‍ ജാതിയും മതവും നോക്കിയല്ല ജോലിക്ക് ആളുകളെ എടുക്കുന്നത്. ജനങ്ങള്‍ക്ക് മതവും ജാതിയും തിരിച്ചറിയില്ല. ഇന്നേവരെ ജാതിയോ മതവോ നോക്കിയല്ല ആളുകളെ ജോലിക്കെടുത്തത്.