സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപണം; ബി. അശോകിന് എതിരെ വീണ്ടും ഇടതുസംഘടന സമരത്തിന്

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി. അശോകിനെതിരെ വീണ്ടും ഇടത് സംഘടന രംഗത്ത്. സംഘടന നേതാവും കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികൂടിയായ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാസ്മിനെ അകരാണമായി സസ്‌പെന്‍ഡ് ചെയതുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ചെയര്‍മാന്‍ സംസാരിച്ചുവെന്ന് അസോസിയേഷന്‍ ആരോപിച്ചു.

വൈദ്യുതി ബോര്‍ഡിന് മുന്നില്‍ നാളെ രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ ഇടത് സംഘടന സത്യാഗ്രഹം നടത്തും. വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്.

വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റിന്റെ ഏകപക്ഷീയ പ്രവര്‍ത്തനങ്ങളും പ്രതികാാര നടപടികളും അവസാനിപ്പിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വനിത സത്യാഗ്രഹവും, സംസ്ഥാന വ്യാപക പ്രതിഷേധവും സംഘടി പ്പിക്കുന്നത്.

നേരത്തെ സംഘടനയുടെ സ്വാതന്ത്ര്യത്തില്‍ ചെയര്‍മാന്‍ ഇടപെടുന്നുവെന്ന് ആരോപിച്ച ഇടത് സംഘടന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി ബി.അശോക് രംഗത്ത വന്നതോടെ ഇടത് സംഘടനയും ചെയര്‍മാനും തമ്മിലുള്ള പരസ്യപോര് ആരംഭിച്ചു. ദശീയ പണിമുടക്കില്‍ നിന്ന് കെഎസ്ഇബി ജീവനക്കാരെ വിലക്കിയെന്ന് ആരോപിച്ച് ചെയര്‍മാനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.