സങ്കടങ്ങള്‍ എണ്ണിപ്പറഞ്ഞ് ടിപി വധക്കേസ് പ്രതികള്‍; വീട്ടില്‍ അമ്മ മാത്രമെന്ന് കൊടി സുനിയും കിര്‍മാണി മനോജും, കണ്ണിന് കാഴ്ചയില്ലെന്ന് ട്രൗസര്‍ മനോജ്

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ സങ്കടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതികള്‍. ശിക്ഷയില്‍ ഇളവ് ആവശ്യപ്പെടാന്‍ കാരണം ചോദിക്കുമ്പോഴായിരുന്നു പ്രതികള്‍ കോടതിയെ സങ്കടം ബോധിപ്പിച്ചത്. കേസുമായി തനിക്ക് ബന്ധമില്ലെന്നും വീട്ടില്‍ പ്രായമായ അമ്മ മാത്രമാണെന്നുമായിരുന്നു കൊടി സുനിയുടെ വാദം.

ഒന്നാംപ്രതി എംസി അനൂപ് കോടതിയെ അറിയിച്ചത് ഭാര്യയും രണ്ട് കുട്ടികളും മാത്രമാണെന്നും വീട്ടില്‍ മറ്റാരുമില്ലെന്നുമായിരുന്നു. കേസില്‍ നിരപരാധിയാണെന്നും വീട്ടില്‍ 80 വയസായ അമ്മ മാത്രമാണെന്നുമാണ് കിര്‍മാണി മനോജ് പറഞ്ഞു. കസ്റ്റഡിയില്‍ പൊലീസ് ചെവി അടിച്ചുപൊ
ട്ടിച്ചതായും നട്ടെല്ലിന് ക്ഷതമുണ്ടെന്നും വാദിച്ച ടികെ രാജേഷ് രോഗിയായ അമ്മയെ സംരക്ഷിക്കണമെന്നും കോടതിയെ അറിയിച്ചു.

കേസില്‍ നിരപരാധിയാണെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും കോടതിയെ അറിയിച്ച കെകെ മുഹമ്മദ് ഷാഫി പുറത്തിറങ്ങി ജോലിയെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കണമെന്നും കോടതിയെ അറിയിച്ചു. കെ ഷിനോജ് കോടതിയില്‍ ബോധിപ്പിച്ചത് നിരപരാധിയാണെന്നും പക്ഷാഘാതം വന്ന അമ്മ മാത്രമേ വീട്ടിലുള്ളൂവെന്നുമായിരുന്നു.

വൃദ്ധ ജനങ്ങള്‍ക്കായി പാലിയേറ്റീവ് സെന്റര്‍ എന്ന സംരംഭം ആരംഭിച്ചിട്ടുണ്ടെന്നായിരുന്നു കെസി രാമചന്ദ്രന്റെ വാദം. കൂടാതെ ബൈപ്പാസ് സര്‍ജറി നടത്തിയിട്ടുണ്ടെന്നും പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കുണ്ടെന്നും കോടതിയെ അറിയിച്ചു. വലത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും ഇടത് കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നുമാണ് ട്രൗസര്‍ മനോജ് കോടതിയെ അറിയിച്ചത്.

എല്ലാ പ്രതികളും കേസില്‍ നിരപരാധിയാണെന്ന് കോടതിയില്‍ പറയുന്നു. വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പത്ത് പ്രതികള്‍ക്ക് പുറമേ ഹൈക്കോടതി കുറ്റക്കാരാണെന്ന് വിധിച്ച കെകെ കൃഷ്ണനെയും ജ്യോതിബാബുവിനെയും കോടതി പ്രത്യേകമായി കേട്ടു.