'ആപ്പിന് ആരോ 'ആപ്പ്' വെച്ചതാണെന്ന് തോന്നുന്നു', വ്യാജ പ്രചാരണം മന്ത്രി ശിവന്‍കുട്ടി തള്ളിയതോടെ ഖേദം പ്രകടിപ്പിച്ച് ആം ആദ്മി

ഡല്‍ഹി വിദ്യാഭ്യാസ മാതൃക കേരളത്തില്‍ നടപ്പാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയെന്ന തരത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് ആരേയും ഡല്‍ഹി മോഡല്‍ പഠിക്കാന്‍ വിട്ടിട്ടില്ല. ഇനിയിപ്പോള്‍ എംഎല്‍എ ആരുമായി ആയിരിക്കും ചര്‍ച്ച നടത്തിയിരിക്കുക എന്നാണ് മന്ത്രി ചോദിച്ചത്.

‘ആപ്പിന് ആരോ ‘ആപ്പ്’ വച്ചതാണെന്ന് തോന്നുന്നു, ഡല്‍ഹി മാതൃക പഠിക്കാന്‍ കേരളത്തില്‍ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല. കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാന്‍ വന്ന ഡല്‍ഹിക്കാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എം എല്‍ എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാന്‍ താല്പര്യമുണ്ട്.’ മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി മന്ത്രി രംഗത്ത് വന്നതോടെ ആം ആദ്മി പാര്‍ട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തുകയും, ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കേരളത്തിലെ ഉന്നത ഉദ്യേഗസ്ഥര്‍ എന്ന നിലയില്‍ പോസ്റ്റ് ചെയ്തതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. കേരളത്തിലെ സിബിഎസ്ഇ അസോസിയേഷന്‍ ഉന്നത പ്രതിനിധികളാണ് സന്ദര്‍ശനം നടത്തിയത് എന്ന് തിരുത്തി ആം ആദ്മി പാര്‍ട്ടി പോസ്റ്റിട്ടു.

ആംആദ്മി ദേശീയ വക്താവ് അതിഷി എംഎല്‍എയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു ഡല്‍ഹിയിലെ സ്‌കൂളുകള്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചെന്ന് ആംആദ്മി ഫെയ്‌സബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.

Read more