'വ്യക്തിഹത്യ അല്ല തിരഞ്ഞെടുപ്പ്'; കെ കെ ശൈലജക്കുനേരെയുള്ള സൈബര്‍ ആക്രമണം നീചമായ പ്രവൃത്തിയെന്ന് എ വിജയരാഘവന്‍

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം നീചമായ പ്രവര്‍ത്തനമാണെന്ന് പാലക്കാട് ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്‍. ഇത്തരം പ്രവർത്തനങ്ങൾ അപലനീയമാണെന്നും എ വിജയരാഘവൻ പറഞ്ഞു. വ്യക്തിഹത്യ അല്ല തിരഞ്ഞെടുപ്പെന്നും രാഷ്ട്രീയമാണ് പ്രധാനമായി ഉന്നയിക്കേണ്ടതെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

യുഡിഎഫിന് രാഷ്ട്രീയത്തില്‍ ദിശാബോധമില്ലെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി. തീവ്ര ഇടതുപക്ഷ വിരുദ്ധതയാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ആ നിലപാട് ബിജെപിക്ക് സഹായകമാവുകയാണ്. മുഖ്യമന്ത്രി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് കാര്യഗൗരവത്തോടെയാണ്. മോദിക്കുള്ളത് മോദിക്കും രാഹുലിനുള്ളത് രാഹുലിനും പറയും.

പ്രധാനമന്ത്രി കേരളത്തില്‍ വന്ന് ഏറ്റവും അധികം ആക്രമിച്ചു സംസാരിച്ചത് സിപിഐഎമ്മിനെതിരെയാണ്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ നില ഇക്കുറി മെച്ചപ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷം കേരളത്തിന് പുറത്തുനിന്ന് നേടുമെന്നും എ വിജയരാഘവൻ പറഞ്ഞു.

അതേസമയം കോൺഗ്രസ് പ്രവർത്തകരുടെ അശ്ലീല സൈബർ ആക്രമണത്തെ അതിശക്തമായി അപലപിച്ച് മന്ത്രി പി രാജീവ് ഇന്നലെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ സൈബർ അശ്ലീല സംഘത്തെ ഒറ്റപ്പെടുത്തുമെന്നും ഈ വിഷയത്തിൽ കേരളത്തിലെ മുഴുവനാളുകളും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.