വടകരയിൽ കോൺഗ്രസിന് വിമത സ്ഥാനാര്‍ത്ഥി; പത്രിക നല്‍കി അബ്ദുള്‍ റഹിം

ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയില്‍ കോണ്‍ഗ്രസിന് വിമത സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹിം പത്രിക നല്‍കി. ഡിസിസി പ്രസിഡൻ്റിൻ്റെ തെറ്റായ നയങ്ങള്‍ ചോദ്യം ചെയ്തതിന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് അബ്ദുള്‍ റഹീം പറഞ്ഞു. ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമ്പോള്‍ അതിന്റേതായ കാരണമുണ്ടാകുമെന്നും ഭരണഘടന പ്രകാരമാണ് പുറത്താക്കേണ്ടതെന്നും അബ്ദുള്‍ റഹീം കൂട്ടിച്ചേർത്തു.

2022 ല്‍ അബ്ദുല്‍ റഹീമിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ ഡിസിസി പ്രസിഡന്റിന്റെ തെറ്റായ നയങ്ങള്‍ താൻ ചോദ്യം ചെയ്തതിനാലാണ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് റഹിം പറഞ്ഞു. തിരഞ്ഞെടുപ്പടുത്തപ്പോൾ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാഹുല്‍ മാങ്കൂട്ടത്തിലും താനുമായി സംസാരിച്ചിരുന്നു. എങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ഇതേ തുടര്‍ന്നാണ് പത്രിക നല്‍കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ദിവസം രാത്രി വരെ ഫോണ്‍ വിളിച്ചിട്ടും കോള്‍ എടുത്തില്ലെന്നും റഹീം പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. രണ്ടാം തിയതി രാഹുല്‍ മാങ്കൂട്ടത്തിലുമായി സംസാരിച്ചിരുന്നു. ഇന്നലെ രാത്രിയിലേക്ക് മറുപടി തരാമെന്ന് പറഞ്ഞിരുന്നു. ഇന്നലെ രാത്രി വരെയും മറുപടിയൊന്നും നല്‍കിയിട്ടില്ല. എനിക്ക് നീതി കിട്ടുന്നില്ലെന്നും നീതി കിട്ടാത്തതിനാല്‍ ഞാന്‍ എന്റെ വഴിക്ക് പോവുകയായാണെന്നും റഹീം പറഞ്ഞു.

വര്‍ഗീയ സ്വഭാവമുള്ളവര്‍ക്ക് പ്രമോഷനും ചോദ്യം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുന്ന രീതിയാണ് കോഴിക്കോട് ഡിസിസിക്കെന്നും റഹീം പറഞ്ഞു. മൈനൊരിറ്റി കോണ്‍ഗ്രസ് ബ്ലോക്ക് ചെയര്‍മാന്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ് അബ്ദുല്‍ റഹീം. പ്രാദേശികമായുള്ള പ്രശ്‌നങ്ങളില്‍ കോഴിക്കോട് ഡിസിസിയില്‍ നിന്നും നീതി ലഭിച്ചില്ലെന്നും സംസ്ഥാന നേതാക്കളോട് പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്നും റഹീം പറഞ്ഞു.