കോട്ടയം മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടുത്തം

കോട്ടയം മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം. സ്ഥലത്ത് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടുരുകയാണ്. സംഭവത്തില്‍ ആളപായമൊന്നും ഇല്ല.

ഉച്ചയ്ക്ക ശേഷമാണ് തീപിടിത്തം ഉണ്ടായത്. 21 ഓളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന പ്ലാന്റാണിത്. ജീവനക്കാര്‍ ജോലി ചെയ്യുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്.എന്നാല്‍ തീ ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവ സമയത്ത് 17 പേരാണ് പ്ലാന്റില്‍ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക്, കടലാസ് മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. സ്ഥലത്ത് ആകെ പുക നിറഞ്ഞിരിക്കുകയാണ്.

കോട്ടയത്ത് നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യുണിറ്റ് എത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. മറ്റെവിടേയ്ക്കും തീ പടര്‍ന്ന് പിടിക്കാത്തത് വലിയ അപകടം ഒഴിവാക്കി. ആശുപത്രിയില്‍ നിന്ന് മാറിയാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സ്ഥലത്തെത്തിയ മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.