ടിടിഇക്ക് നേരെ ട്രെയിനിൽ വീണ്ടും ആക്രമണം; ജനശതാബ്ദിയിൽ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തി

സംസ്ഥാനത്ത് ടിടിഇക്ക് നേരെ ട്രെയിനിൽ വീണ്ടും ആക്രമണം. തിരുവനന്തപുരത്തെ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ് ട്രെയിനില്‍ ഇന്ന് രാവിലെയാണ് സംഭവം. ട്രെയിൻ നീങ്ങി തുടങ്ങിയ ഉടനെ ഒരു ഭിക്ഷാടകന്‍ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നു. പിന്നാലെ ഇയാൾ ചാടി രക്ഷപ്പെട്ടു.

ജെയ്സൺ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്. ടിക്കറ്റ് ഇല്ലാതിരുന്നതിനാൽ ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഭിക്ഷാടകന്‍ ടിടിഇയുടെ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സംഭവത്തിന് മുൻപ് ഇയാൾ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്നം ഉണ്ടാക്കിയിരുന്നു.

ആദ്യം തന്നെ അടിക്കാൻ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും പിന്നീട് മുഖത്ത് മാന്തുകയായിരുന്നുവെന്നും ജെയ്സൺ തോമസ് പറയുന്നു. ഗാർഡ് റൂമിൽ പോയി ഫസ്റ്റ് എയ്ഡ് എടുത്തെന്നും ജെയ്സൺ തോമസ് കൂട്ടിച്ചേര്‍ത്തു. തൃശൂരിൽ ടിക്കറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് വീണ്ടും ടിടിഇക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.