'പരീക്ഷയ്ക്ക് ശേഷം കോളജില്‍ വെച്ച് അടിവസ്ത്രം ധരിക്കാന്‍ അനുവദിച്ചില്ല'; പരാതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ പാരതിയുമായി കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. ആയൂരിലെ പരീക്ഷ കേന്ദ്രത്തിന് എതിരെയാണ് പരാതികള്‍. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ് കോളേജില്‍ വച്ച് അടിവസ്ത്രം ഇടാന്‍ അനുവദിച്ചില്ലെന്നുമാണ് വിദ്യാര്‍ത്ഥിനികളുടെ പരാതി.

സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ആവശ്യപ്പെട്ടു. സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പരിശോധന നടത്തിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏജന്‍സി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡിവൈഎസ്പി പറഞ്ഞു.

സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പരീക്ഷ നടക്കുന്ന സമയത്തോ അതിന് ശേഷമോ പരാതി ലഭിച്ചിട്ടില്ലെന്നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ(എന്‍ടിഎ) വിശദീകരണം. ഇത്തരം നടപടികള്‍ അനുവദനീയമല്ലെന്നും ഏജന്‍സി അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍ ജെ ബാബു വ്യക്തമാക്കി. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.