'റിസോര്‍ട്ടില്‍ താമസിച്ചത് അമ്മയെ ചികിത്സിക്കാന്‍, സ്വകാര്യത പുറത്തറിയുന്നതില്‍ വേദനയുണ്ട്: ചിന്താ ജെറോം

സ്‌ട്രോക്ക് വന്ന അമ്മക്ക് ചികല്‍സക്കായാണ് റിസോര്‍ട്ടില്‍ താമസിച്ചിതെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. പ്രതിദിനം എണ്ണായിരത്തിയഞ്ഞൂറ് രൂപ വാടകയുളള തങ്കശേരയിലെ റിസോര്‍ട്ടില്‍ ചിന്താ ജെറോം ഒന്നര വര്‍ഷം താമസിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചിന്താ ജെറോം വിശദീകരണവുമായി വന്നത്.

അനാരോഗ്യത്തിന്റെ അവശതകളുള്ള അമ്മയുടെ ചികിത്സാ സമയത്താണ് റിസോര്‍ട്ടില്‍ താമസിച്ചത്. വീട്ടില്‍ അറ്റാച്ച്ഡ് ബാത്‌റൂമില്ലാ. മാത്രമല്ല വീട് പുതുക്കി പണിയുന്ന സമയമായിരുന്നു. ഇരുപതിനായിരം രൂപയാണ് വാടകയിനത്തില്‍ നല്‍കിയത്. തന്റെ സാലറിക്കൊപ്പം അമ്മയുടെ പെന്‍ഷന്‍ തുകയുമുപയോഗിച്ച് വാടക നല്‍കിയെന്ന് ചിന്ത വിശദീകരിച്ചു.

ചിന്തയുടെ വിശദീകരണം ഇങ്ങനെ

‘കൊവിഡ് സമയത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നു. നടക്കാന്‍ ഉള്ള പ്രയാസം ഉണ്ടായിരുന്നു. അറ്റാച്ച്ഡ് ബാത്‌റൂം വീട്ടില്‍ ഇല്ലായിരുന്നു. അതിനാല്‍ വീട് പുതുക്കി പണിയേണ്ടി വന്നു. ആയുര്‍വേദ ചികല്‍സയായിരുന്നു അമ്മക്ക് നല്‍കിയത്. അമ്മയെ ചികിത്സിക്കുന്ന ഡോക്ടര്‍ താമസിക്കുന്നതിന്റെ അപാര്‍ട്‌മെന്റിന്റെ താഴെ മുറി എടുക്കുകയായിരുന്നു. മാസ വാടക ഇരുപതിനായിരം രൂപയാണ് നല്‍കിയത്. കുറച്ചു മാസം തന്റെ കയ്യില്‍ നിന്നും കുറച്ചു മാസം അമ്മയുടെ പെന്ഷനില്‍ നിന്നുമാണ് പണം നല്‍കിയത്. റിസോര്‍ട്ടുകാര്‍ ഇരുപതിനായിരം രൂപയാണ് പറഞ്ഞത്. ആ തുകയാണ് നല്‍കിയത്. മാതാപിതാക്കളുടെ പെന്‍ഷന്‍ ഉണ്ട്’. അമ്മയുടെ ചികിത്സയ്ക്കാണ് പ്രാധാന്യം നല്‍കിയതെന്നും തന്റെ സ്വകര്യത പുറത്തു പറയുന്നതില്‍ ദുഃഖമുണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

Read more

അതേ സമയം പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപാര്‍ട്‌മെന്റിന്റെ വാടകയെന്നും ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാന്പത്തിക ശ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വഷിക്കണമെന്നാണ് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത് .