'തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി'; സജീവ് കൃഷ്ണയെ കൊന്നത് അതിക്രൂരമായി

കൊച്ചിയിലെ ഫ്‌ളാറ്റില്‍ സജീവ് കൃഷ്ണ കൊല്ലപ്പെട്ടത് അതിക്രൂരമായി. തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചെന്നാണ് പുതിയ കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ശരീരത്തില്‍ 20ലധികം മുറിവുകളുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം മരണശേഷവും സജീവന്റെ ഫോണില്‍ നിന്ന് മെസ്സേജുകള്‍ ലഭിച്ചിരുന്നെന്ന് സുഹൃത്തായ അംജദ് മാധ്യമങ്ങളോട് പറഞ്ഞു.ഫോണില്‍ നിന്ന് മെസ്സേജുകള്‍ വന്നിരുന്നു. എന്നാല്‍ തിരിച്ച് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും അത് അസ്വാഭാവികമായി തോന്നിയെന്നുമാണ് സുഹൃത്ത് പറഞ്ഞത്. അഞ്ച് പേരാണ് ഫ്ളാറ്റില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ കൊടൈക്കാനാലിലേക്ക് പോയിരിക്കുകയായിരുന്നു. താന്‍ കോഴിക്കോട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു.

കഴിഞ്ഞ ദിവസം വരെ സജീവിന്റെ ഫോണില്‍ നിന്ന് മെസേജ് വന്നിരുന്നു. എന്നാല്‍ ചാറ്റിലെ ശൈലി സജീവന്റെ ആയിരുന്നില്ല. സ്ഥലത്ത് ഇല്ല, സുഹൃത്തിന്റെ അടുത്താണ് ഫ്ളാറ്റില്‍ എത്താന്‍ വൈകും എന്നെല്ലാമായിരുന്നു മെസേജെന്നും അങ്ങോട്ട് ചോദിച്ച ചോദ്യത്തിനൊന്നും തിരിച്ചു മറുപടി നല്‍കിയില്ലെന്നും അംജദ് പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് അര്‍ഷാദിനെ പരിചയപ്പെട്ടത്. ഇതേ ഫ്ളാറ്റിലെ 22-ാം നിലയില്‍ താമസിക്കുന്ന ഒരു സുഹൃത്തിന്റെ ചെറുപ്പം മുതലുള്ള പരിചയക്കാരനാണ് അര്‍ഷാദ്. അയാള്‍ ലഹരി ഉപയോഗിക്കുമോ എന്നറിയില്ല. തന്റെ സ്‌കൂട്ടറുമായാണ് അര്‍ഷാദ് സ്ഥലംവിട്ടതെന്നും അംജദ് കൂട്ടിച്ചേര്‍ത്തു.

അതേസമയം കാണാതായ അര്‍ഷദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഇന്നലെയാണ് ഫ്ളാറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. തലയിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ അര്‍ഷാദിന്റെ ഫോണ്‍ ഓഫായെന്ന് പൊലീസ് പറഞ്ഞു.