'റഹീമിന് ബി.ജെ.പിയിലേക്ക് വരാം', ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ എന്ന് റഹീം

ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വരട്ടേയെന്നും, എ.എ റഹീം ബി.ജെ.പിയിലേക്ക് വന്നാല്‍ സ്വീകരിക്കും എന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. മാതൃഭൂമി ചാനല്‍ ചര്‍ച്ചയിലായിരുന്നു ഗോപാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

‘ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്ലിംങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വരട്ടേ. എ.എ. റഹീം ബി.ജെ.പിയിലേക്ക് വന്നോട്ടേ, സ്വീകരിക്കും. ഞാനുള്ള കാര്യം തുറന്ന് പറഞ്ഞതാണ്,’ എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞിത്.

എന്നാല്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ എന്നാണ് കൈകൂപ്പി ഇതിന് മറുപടിയായി എ.എ റഹീം പറഞ്ഞത്.

”ആരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. മുസ്ലീങ്ങളെയും ക്ഷണിക്കുകയാണ്, റഹീമിനും വരാം, എന്നെല്ലാം പറയുമ്പോള്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ. ആരും ചാടില്ല. വിവരമുള്ള ആരും ചാടില്ല.’, റഹീം പറഞ്ഞു.

ചാണക കുഴിയില്‍ നിങ്ങള്‍ ഇറങ്ങി കുളിക്കണം. എങ്കിലേ രാജ്യദ്രോഹത്തിന്റെ പാപം ശരീരത്തില്‍ നിന്ന് മാറൂ. അതിന് ചാണക കുഴിയില്‍ ചാടി കുളിച്ച് വരണമെന്നും, ചാണകം എന്നത് ശുദ്ധിയുടെ പര്യായമാണെന്നും ഗോപാലകൃഷ്ണന്‍ മറുപടി നല്‍കി. അത് വിറ്റ് പൈസയുണ്ടാക്കുന്നവരാണ് നിങ്ങള്‍.

അങ്ങനെയെങ്കില്‍ ഗോപാലകൃഷ്ണന്‍ ചാണക കുഴിയില്‍ ഇറങ്ങി കുളിച്ച് പോയി കിടന്ന് ഉറങ്ങൂവെന്നാണ് റഹീം പറഞ്ഞത്.