'കൂടുതല്‍ വെള്ളം കൊണ്ടുപോകണം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ ഇടപെടണം'; സ്റ്റാലിന് കത്തയച്ച് പിണറായി

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ജലനിരപ്പ് കുറയ്ക്കുന്നതിനായി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം കൊണ്ടു പോകണം. ഡാമിലെ ജലം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പ കേരളത്തെ അറിയിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കാതെ രാത്രി സമയത്ത് തമിഴ്‌നാട് മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് നടപടികള്‍ നേരത്തെ അറിയിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകള്‍ ഇന്ന് തുറക്കും. 12.30ഓടെ ഷട്ടറുകള്‍ തുറന്നേക്കുമെന്നാണ് വിവരം. നേരത്തെ 11.30ക്ക് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ നീരൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്ന് സമയം മാറ്റുകയായിരുന്നു എന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മൂന്ന് ഷട്ടറുകള്‍ 30 സെ.മീ വീതം തുറക്കാനാണ് തീരുമാനം.

534 ഘനയടി വെള്ളമാകും ആദ്യം തുറന്ന് വിടുക. പിന്നീട് രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടി ആയി ഉയര്‍ത്തും. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഴ ശക്തമായതിനാല്‍ ഇടുക്കി ഡാം തുറക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.