സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാന്‍ സൈനിക മേധാവി സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം. പാകിസ്ഥാന്റെ പരമോന്നത സൈനിക പദവിയാണ് ഫീല്‍ഡ് മാര്‍ഷല്‍. ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ പാകിസ്ഥാനില്‍ അട്ടിമറിയുണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം.

അസീം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് സ്ഥാനക്കയറ്റം. 2022ലാണ് അസീം മുനീറിനെ സൈനിക മേധാവിയായി നിയമിച്ചത്. ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ പിന്‍ഗാമിയായാണ് അസിം മുനീര്‍ പാക് സൈന്യത്തിന്റെ തലവനാകുന്നത്.

റാവല്‍പിണ്ടിയിലെ പള്ളി ഇമാമും സ്‌കൂള്‍ അധ്യാപകനുമായ സെയദ് സര്‍വാര്‍ മുനീറിന്റെ മകനായി ജനിച്ച അസീം മുനീര്‍ കടുത്ത യാഥാസ്ഥാതികനാണ്. ജെയ്‌ഷെ മുഹമ്മദ് അടക്കമുള്ള കടുത്ത ഇന്ത്യാ വിരുദ്ധ, ഭീകരവാദികളെ ഒപ്പം കൂട്ടിയാണ് അസിം മുനീര്‍ പാകിസ്ഥാന്റെ കടിഞ്ഞാണ്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്.

Read more

രാഷ്ട്രീയ നേതൃത്വത്തിന് തെല്ലും ശക്തിയില്ലാത്ത പാകിസ്ഥാനില്‍ സേനാത്തലവനാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. യുദ്ധവെറി തലയ്ക്ക് പിടിച്ചപ്പോള്‍, നേരിട്ട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്ത ഒരു സൈന്യത്തിന്റെ നായകന്‍ പിന്തുണച്ച തീരുമാനമായിരുന്നു ഇന്ത്യക്കെതിരായ ഭീകരാക്രമണം.