'ജോസഫ് സി. മാത്യൂവിന് പകരം വെയ്ക്കാനാവില്ല; ഒഴിവാക്കിയ തീരുമാനം രാഷ്ട്രീയപ്രേരിതം', ശ്രീധര്‍ രാധാകൃഷ്ണന്‍

സില്‍വര്‍ലൈന്‍ പദ്ധതിയെ സംബന്ധിച്ചുള്ള സംവാദ പാനലില്‍ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാക്കിയതിന് അങ്ങേയറ്റം ഔചിത്യരഹിതവും അപലപനീയവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീധര്‍ രാധാകൃഷ്ണന്‍. തീരുമാനം വെറും രാഷ്ട്രീയ പ്രേരിതമാണ്. കെ റെയില്‍ ഉദ്യോഗസ്ഥര്‍ തന്നെ ക്ഷണിച്ചപ്പോഴാണ് ഇതില്‍ നടന്ന ഗൂഢാസോചന മനസ്സിലായതെന്നും, ജോസഫ് സി മാത്യൂ ന് പകരം വയ്ക്കാന്‍ പറ്റില്ലെന്നും ശ്രീധര്‍ രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഇപ്പൊള്‍ വിഷയം ഇവരുടെ കയ്യിലൊന്നുമല്ല. അത് ജനങ്ങളുടെ സമരവും ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെയും കയ്യിലാണ്. അവിടെയാണ് ഇതിന്റെ ഭാവി നിശ്ചയിക്കപ്പെടുക. അപ്പോള്‍ ഇത്തരം അര്‍ത്ഥശൂന്യമായ പാനല്‍ ചര്‍ച്ച നാടകങ്ങള്‍ നടക്കട്ടെ. കാര്യങ്ങള്‍ പറയാന്‍ പറ്റുന്ന ഒരു ഇടവും വിടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ജോസഫ് സി മാത്യൂ ന് പകരം വെക്കാന്‍ പറ്റില്ല.
KRail സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ പാനല്‍ ചര്‍ച്ചയില്‍ നിന്നും ജോസഫ് സി മാത്യൂനെ ഒഴിവാക്കി പാനല്‍ പ്രഖ്യാപിച്ചത് അങ്ങേയറ്റം ഔചിത്യരഹിതവും അപലപനീയവും വെറും രാഷ്ട്രീയ പ്രേരിതവുമായ തീരുമാനമാണ്.
ഇന്നലെ KRail ഉദ്യോഗസ്ഥന്‍ എന്നെ ക്ഷണിക്കുകയും ചെയ്തു. അപ്പോഴാണ് ഇതില്‍ നടന്ന ഗൂഢാലോചന എനിക്ക് മനസ്സിലായതും. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ എന്നോടൊപ്പം നില്‍ക്കുന്ന മറ്റ് എന്‍ജിനീയര്‍, പരിസ്ഥിതി പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുകയും ഞാന്‍ പങ്കെടുക്കണം എന്നു പൊതു അഭിപ്രായം വരുകയും, ശ്രീ ജോസഫ് മാത്യൂവിനോടും സംസാരിച്ചു ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാം എന്നു തീരുമാനിക്കുകയും ചെയ്തു.
പങ്കെടുക്കല്‍ താഴെ പറയുന്ന (കമന്റ് ബോക്‌സില്‍) ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേയുള്ളൂ എന്ന് KRail നേ അറിയിക്കുകയും അവര്‍ ഇന്ന് രാവിലെ അത് അംഗീകരിക്കുന്നു എന്ന് എനിക്ക് മെസ്സേജ് ചെയ്യുകയും ചെയ്തു.
ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ.
ഇപ്പൊള്‍ വിഷയം ഇവരുടെ കയ്യിലൊന്നുമല്ല. അത് ജനങ്ങളുടെ സമരവും ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെയും കയ്യിലാണ്. അവിടെയാണ് ഇതിന്റെ ഭാവി നിഷ്ചയിക്ക്‌പെടുക. അപ്പോള്‍ ഇത്തരം അര്‍ത്ഥശൂന്യമായ പാനല്‍ ചര്‍ച്ച നാടകങ്ങള്‍ നടക്കട്ടെ. കാര്യങ്ങല്‍ പറയാന്‍ പറ്റുന്ന ഒരു ഇടവും നമ്മളും വിടില്ല. കേരളത്തിനെ ഈ ദുര്‍ഗതിയില്‍ നിന്നും രക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

Read more