'ഞാന്‍ എന്റെ പെണ്ണിനെ കൊന്നു'; ചിറ്റിലഞ്ചേരി കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്

പാലക്കാട് ചിറ്റില്ലഞ്ചേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ സൂര്യപ്രിയയുടെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. കഴിഞ്ഞ ദിവസം കൊലപാതകത്തിന് ശേഷം പ്രതി സുജീഷ് പൊലീസില്‍ കീഴടങ്ങിയിരുന്നു.’ ഞാന്‍ എന്റെ പെണ്ണിനെ കൊന്നു’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. ആലത്തൂര്‍ കോ ഓപ്പറേറ്റീവ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ ആറുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും ഇതേച്ചൊല്ലി പലതവണ തര്‍ക്കമുണ്ടായതായും പ്രതി പൊലീസിന് മൊഴി നല്‍കി. മറ്റൊരാളുമായി പ്രണയമുണ്ടെന്ന കാര്യം സൂര്യപ്രിയ നിഷേധിച്ചിരുന്നു. പക്ഷേ സുജീഷ് വിശ്വസിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പയ്യകുണ്ടില്‍നിന്ന് ബൈക്കില്‍ കോന്നല്ലൂരിലെത്തിയ സുജീഷ് സൂര്യപ്രിയയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടി മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ബുധനാഴ്ച രാവിലെ വീട്ടില്‍ ആരും ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. തര്‍ക്കത്തിനിടെ സൂര്യപ്രിയ കൈയിലെ വളകള്‍ പൊട്ടിച്ച് സ്വയം മുറിവേല്‍പ്പിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് സൂര്യപ്രിയയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും സുജീഷ് പൊലീസിന് മൊഴിനല്‍കി.

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശിയായ സുജീഷ് (24) തമിഴ്‌നാട്ടിലെ കരൂരില്‍ ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയാണ്. പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് സൂര്യപ്രിയയുടെ വീട്ടില്‍ പൊലീസ് എത്തിയപ്പോഴാണ് കൊലപാതകത്തെ കുറിച്ച് വീട്ടുകാര്‍ അറിഞ്ഞത്.