'എന്തിന് വേണ്ടിയാണ് വിളിച്ചതെന്ന് പരിശോധിക്കൂ, കുറ്റക്കാരനെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാര്‍'; ഫോണ്‍ സംഭാഷണ വിവാദത്തില്‍ മന്ത്രി ജി.ആര്‍ അനില്‍

പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മോശം പ്രവര്‍ത്തി നടത്തിയ ഒരാളെയോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കാരനേയോ രക്ഷപ്പെടുത്താന്‍ വേണ്ടിയല്ല സ്റ്റേഷനില്‍ വിളിച്ചത്. തന്റെ നിയോജക മണ്ഡലത്തിലെ ഒരു വീട്ടമ്മ വേദനയോടെകൂടി പ്രശ്നം പറഞ്ഞപ്പോള്‍ അത് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടാം ഭര്‍ത്താവ് മകനെ ഉപദ്രവിക്കുന്നുവെന്ന പരാതിയില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി പൊലീസ് സ്റ്റേഷനില്‍ വിളിച്ചത്. ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ അയാളെ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നും മാത്രമെ സി ഐയോട് ഫോണില്‍ വിളിച്ചതിന് പിറകിലുള്ളു. മറിച്ച് അനിഷ്ട സംഭവങ്ങളെന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ തന്നെ കുറ്റക്കാരനാക്കിയേനെയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ എന്തിന് വേണ്ടിയാണ് വിളിച്ചത് എന്ന് പരിശോധിക്കൂ. മന്ത്രിയല്ല ഒരു പൊതുപ്രവര്‍ത്തകന്‍ വിളിച്ചാല്‍ പോലും കേള്‍ക്കാനുള്ള ക്ഷമ സി ഐ കാണിച്ചില്ല. ഇക്കാര്യത്തില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി ആര്‍ അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഗിരി ലാലും തമ്മില്‍ വാക്കു തര്‍ക്കം നടക്കുന്നതിന്റെ ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Read more

ന്യായം നോക്കി ഇടപെടാമെന്നാണ് മന്ത്രിയോട് സിഐ പറഞ്ഞത്. പരാതി ലഭിച്ചാല്‍ ഉടനെ നടപടിയെടുക്കുകയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിച്ചതോടെ സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടുവെന്ന് സിഐ പറഞ്ഞു. ഇതോടെ മന്ത്രിയും സിഐയും തമ്മില്‍ വാക്കുതര്‍ക്കമായി. വിവരം മന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുയായിരുന്നു. ഇതിന് പിന്നാലെ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയതും വിവാദമായിരുന്നു.