'വോട്ട് ചോരി' വെബ്‌സൈറ്റുമായി കോണ്‍ഗ്രസ്; ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകൊള്ള നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ കടന്നാക്രമണത്തിന് ഒരുങ്ങിയിറങ്ങി പ്രതിപക്ഷം

രാജ്യത്തെ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടുകൊള്ള നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിനു പിന്നാലേ വിഷയത്തില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടിയ്ക്ക് കോപ്പുകൂട്ടി കോണ്‍ഗര്‌സ്. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിക്കാനും പിന്തുണ നല്‍കാനുമായി കോണ്‍ഗ്രസ് വെബ്‌സൈറ്റ് ആരംഭിച്ചു. ‘വോട്ട് ചോരി’ (വോട്ട് കൊള്ള) എന്ന പേരിലാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ മൂല്യത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനമെന്ന് എക്‌സില്‍ കുറിച്ചു കൊണ്ട് ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടിയുമായി കോണ്‍ഗ്രസ് ബിജെപിയുടെ അട്ടിമറി രാഷ്ട്രയത്തിനെതിരെ ശക്തമായ പോര്‍മുഖം തുറക്കുകയാണ്.

പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വരുത്താനും ഡിജിറ്റല്‍ വോട്ടര്‍ ലിസ്റ്റ് പുറത്തുവിടാനും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. വെബ്‌സൈറ്റിലൂടെ പിന്തുണ നല്‍കാന്‍ രാഹുല്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. വോട്ടു കൊള്ളയുടെ അനുഭവങ്ങള്‍ ജനങ്ങള്‍ക്ക് വെബ് സൈറ്റിലൂടെ പങ്കുവയ്ക്കാനാകും. ഇതിനായി പേരും മൊബൈല്‍ നമ്പരും തെളിവുകളും നല്‍കണം. രാഹുല്‍ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പുറത്തുവിട്ട തെളിവുകളും വിഡിയോ സന്ദേശവും വെബ് സൈറ്റിലുണ്ട്. കോണ്‍ഗ്രസ് ക്യാംപയിനില്‍ റജിസ്റ്റര്‍ ചെയ്യാനുള്ള മൊബൈല്‍ നമ്പരും rahulgandhi.in/awaazbharatki/votechori എന്ന വിലാസത്തില്‍ നല്‍കിയിട്ടുണ്ട്.

ബിജെപിക്കായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒത്തുകളിച്ചെന്ന് ആരോപിച്ച രാഹുല്‍ തെളിവുകള്‍ അടക്കമാണ് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു. കര്‍ണാടകയിലെ ബംഗലൂരു സെന്‍ട്രലിലെ ഒരു നിയമസഭാ മണ്ഡലത്തില്‍ മാത്രം ഒരു ലക്ഷം വോട്ടിന്റെ ക്രമക്കേട് നടന്നെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. വോട്ടുകൊള്ളയിലൂടെ 33,000 വോട്ടുകള്‍ക്ക് താഴെ ബിജെപി ജയിച്ച 25 മണ്ഡലങ്ങളുണ്ടെന്നും ഇതില്ലായിരുന്നെങ്കില്‍ മോദിക്കു ഭരണം നഷ്ടപ്പെടുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചിരുന്നു.

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുര നിയമസഭ മണ്ഡലത്തില്‍ മാത്രം 1,00,250 വോട്ടുകള്‍ കവര്‍ന്നെടുക്കപ്പെട്ടെന്ന് രാഹുല്‍ഗാന്ധിയുടെ ആരോപണം. ഇരട്ടവോട്ടര്‍മാര്‍, വ്യാജമായതോ നിലവില്ലാത്തതോ ആയ വിലാസത്തിലുള്ള വോട്ടര്‍മാര്‍, ഒരുവിലാസത്തില്‍ തന്നെ നിരവധി വോട്ടര്‍മാര്‍, അസാധുവായ ഫോട്ടോകളുള്ള വോട്ടര്‍മാര്‍, ഫോം 6-ന്റെ ദുരുപയോഗം എന്നിങ്ങനെ വിവിധ വഴികളിലൂടെയാണ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ തെളിവുകളും വ്യാഴാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടു.

Read more

കര്‍ണാടകയിലെ 16 ലോക്സഭ മണ്ഡലങ്ങളില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുക്കൂട്ടല്‍. പക്ഷേ, 9 മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതോടെ അപ്രതീക്ഷിത തോല്‍വിയുണ്ടായ ഏഴുമണ്ഡലങ്ങളില്‍ ഒന്നായ ബെംഗളൂരു സെന്‍ട്രലിലും അതില്‍ ഉള്‍പ്പെട്ട മഹാദേവപുര നിയസഭ മണ്ഡലത്തിലും കോണ്‍ഗ്രസ് പരിശോധന നടത്തിയതോടെയാണ് വോട്ടിംഗിലെ ക്രമക്കേട് വ്യക്തമായത്. കോണ്‍ഗ്രസ് തങ്ങളുടെ സന്നാഹം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് വോട്ടുമോഷണത്തിന്റെ ഞെട്ടിക്കുന്നവിവരങ്ങള്‍ കണ്ടെത്തിയതെന്നും രാഹുല്‍ഗാന്ധി വാര്‍ത്ത സമ്മേളനത്തില്‍ തെളിവ് പുറത്തുവിട്ടു പറഞ്ഞു. മഹാദേവപുരയില്‍ മാത്രം 1,00,250 വോട്ടുകളിലാണ് ക്രമക്കേട് നടന്നത്.