ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം സി.പി.എമ്മില്‍ കെട്ടിവയ്‌ക്കാനും അതുവഴി സി.പി.എം-ആര്‍.എസ്.എസ്. സംഘര്‍ഷമുണ്ടാക്കാനും ഗൂഢാലോചന നടത്തിയതായി അറസ്‌റ്റിലായ പ്രതികളുടെ മൊഴി. എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ അയൂബിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണു ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പോലീസിനോടു സമ്മതിച്ചതായി സൂചന.
പ്രതികള്‍ പോലീസിനു നല്‍കിയ മൊഴി ഇങ്ങനെ: “ശ്യാമപ്രസാദ് വധം ആര്‍.എസ്.എസ്-സി.പി.എം. സംഘര്‍ഷത്തിന്റെ ഭാഗമാണെന്നു വരുത്താന്‍ ആസൂത്രണം നടന്നു. സി.പി.എമ്മില്‍ ചേര്‍ന്ന് കൊലപാതകം നടത്തിയശേഷം എസ്.ഡി.പി.ഐയില്‍ തിരിച്ചെത്താനായിരുന്നു ആദ്യപദ്ധതി. കേസ് കഴിയുന്നതുവരെ സി.പി.എമ്മില്‍ തുടരാനും ആലോചിച്ചിരുന്നു. നീര്‍വേലിയിലെ എസ്.ഡി.പി.ഐ. ഓഫീസിനടുത്തു മൂന്നുദിവസം വാളുപയോഗിച്ച് പരിശീലനം നേടി. എന്നാല്‍, സി.പി.എമ്മിലേക്കു പോകാനുള്ള തന്ത്രങ്ങള്‍ പാളി.
കണ്ണവത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയാല്‍ തിരിച്ചടിക്കു സാധ്യത കൂടുതലാണെന്നും അങ്ങനെ മുസ്ലിംകളെ മുഴുവന്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ക്കാമെന്നും ഒരു നേതാവ് പറഞ്ഞു. കണ്ണവത്ത് ആര്‍.എസ്.എസുകാരെ പ്രതിക്കൂട്ടിലാക്കാന്‍ നിരവധി ശ്രമങ്ങള്‍ എസ്.ഡി.പി.ഐ. നടത്തി.
ചുണ്ടയില്‍ സി.പി.എം. സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് തകര്‍ത്തതു പൂവത്തിന്‍കീഴിലെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനാണ്. പിന്നീട് കണ്ണവം ടൗണിലെ സി.പി.എം. പതാക പലതവണ നശിപ്പിച്ചു. ആര്‍.എസ്.എസ്-സി.പി.എം. സംഘര്‍ഷമുണ്ടാക്കി മുസ്ലിം ചെറുപ്പക്കാരെ എസ്.ഡി.പി.ഐയില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.
ഈ പദ്ധതികള്‍ക്കുശേഷമാണു കണ്ണവത്തെ ഓട്ടോ ഡ്രൈവറെ മര്‍ദിക്കണമെന്നും അതിനായി കുറച്ചാളുകള്‍ വരണമെന്നും ശിവപുരം, കാക്കയങ്ങാട് ഭാഗത്തേക്കു ഫോണ്‍ വന്നത്. കണ്ണവത്തെ മഖാം ഉറൂസിനു കാമ്പസ് ഫ്രണ്ട് കെട്ടിയ ഫ്‌ളക്‌സ് ഒരാള്‍ അഴിച്ചുവയ്‌ക്കുകയും പിന്നീട് ആ കാരണം പറഞ്ഞ് അവരെ മര്‍ദിക്കുകയും ചെയ്‌തു.
ആര്‍.എസ്.എസുകാര്‍ പള്ളി പരിസരത്തു സംഘര്‍ഷമുണ്ടാക്കുമെന്നും ആ പേരില്‍ എസ്.ഡി.പി.ഐയില്‍ ആളെ കൂട്ടണമെന്നും കണ്ണവത്തെ ഒരു നേതാവ് പറഞ്ഞിരുന്നു. സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് വെട്ടാന്‍ പഠിപ്പിച്ച ക്ലാസില്‍ ഞങ്ങളും ഉണ്ടായിരുന്നു. കണ്ണൂരിലെ സി.പി.എം. പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. കണ്ണൂരില്‍ എസ്.ഡി.പി.ഐക്കാരെ ഇനി വെട്ടിയാല്‍ സി.പി.എമ്മിലെ ഒരു സൈബര്‍ പോരാളിയെ തിരിച്ചടിക്കാനും പദ്ധതിയുണ്ടായിരുന്നു”.
കൊലപാതകത്തിനുശേഷം പ്രതിയായ ഷഹീമിന്റെ സഹോദരിയുടെ വീട്ടിലേക്കു രക്ഷപ്പെടുമ്പോഴാണു നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയിലായത്. ഇവര്‍ മൈസുരുവിലേക്കു കടക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും പോലീസിനു വിവരം ലഭിച്ചു.
അറസ്‌റ്റിലായ പ്രതികളെ സ്‌ഥലത്തെത്തിച്ചു നടത്തിയ പരിശോധനയില്‍ ആയുധങ്ങളും രക്‌തംപുരണ്ട വസ്‌ത്രങ്ങളും കണ്ടെത്തി. കൊലപാതകത്തിനായി വന്ന അതേ വാഹനത്തില്‍ പ്രതികള്‍ നാടുവിടാന്‍ ശ്രമിച്ചതിന്റെ കാരണം പോലീസ് അന്വേഷിച്ചുവരുന്നു. നാട്ടുകാര്‍ വാഹന നമ്പര്‍ തിരിച്ചറിഞ്ഞെന്നു സംഘം മനസിലാക്കിയിട്ടും രണ്ടുമണിക്കൂര്‍ അതേ വാഹനത്തില്‍ സഞ്ചരിച്ചതാണ് അന്വേഷിക്കുന്നത്. വാഹനത്തിന്റേതു വ്യാജ നമ്പറായിരിക്കാമെന്നും പോലീസ് സംശയിക്കുന്നു.