പാട്ടുകളുടെ വസന്തം സമ്മാനിച്ച് മാഞ്ഞുപോയ നിലാവിന്റെ നീലഭസ്മക്കുറി

മലയാള സിനിമയിൽ പാട്ടുകളുടെ വസന്തം സമ്മാനിച്ച ഗാനരചയിതാവും കവിയുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മകള്‍ക്ക് ഇന്ന് പതിമൂന്ന് വയസ്. പഴക്കം കൂടുംതോറും വീഞ്ഞിന്റെ വീര്യം കൂടുമെന്ന് പറയുന്നതുപോലെയാണ് അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും. പുതിയ തലമുറപോലും ഏറ്റുപാടുന്ന സിനിമാ ഗാനങ്ങളിൽ അദ്ദേഹത്തിന്റെ പാട്ടുകൾ കടന്നുവരാത്തത് ചുരുക്കമാണ്. പാട്ടെഴുത്തിന്റെ അസാധ്യമായ ഭംഗിയും വരികളുടെ അർത്ഥതലങ്ങളുമാണ് അദ്ദേഹത്തിന്റെ ഗാനങ്ങളെ വ്യത്യസ്തമാക്കുന്നത്. എഴുതിയ പാട്ടുകളെല്ലാം ഒന്നിനൊന്ന് മികച്ചതായതിനാല്‍ ഏറ്റവും മികച്ച ഗാനമെന്നത് തിരഞ്ഞെടുക്കുക അസാധ്യം.

എണ്ണിപ്പറഞ്ഞാലും തീരാത്തത്ര ഗാനങ്ങളാണ് മലയാളസിനിമയ്‌ക്കായി അദ്ദേഹം സമ്മാനിച്ചിരിക്കുന്നത്. അമ്മമഴക്കാറിന് കണ്ണ് നിറഞ്ഞു, മാലേയം മാറോടലിഞ്ഞു, കണ്ണുനട്ടു കാത്തിരുന്നിട്ടും, ശാന്തമീ രാത്രിയില്‍, മറക്കുടയാല്‍ മുഖം മറയ്ക്കും, ശിവമല്ലിക്കാവില്‍, താമരപ്പൂവില്‍, എത്രയോ ജന്മമായ്, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ പിന്നിൽ ഗിരീഷ് പുത്തഞ്ചേരിയെന്ന പേര് മാത്രമാണുള്ളത്.

കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ പണ്ഡിതനായ പുളിക്കൂൽ കൃഷ്ണൻ പണിക്കാരുടെയും കർണാടക സംഗീതവിദുഷിയായ മീനാക്ഷിയമ്മയുടെയും മകനായി ജനനം. പുത്തഞ്ചേരി ഗവൺമെന്റ് എൽപി സ്കൂൾ, മൊടക്കല്ലൂർ എയുപി സ്കൂൾ, പാലോറ ഹൈസ്കൂൾ, കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. ആകാശവാണിയുടെ വിവിധ നിലയങ്ങൾക്ക് ലളിതഗാനങ്ങൾ എഴുതികൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പാട്ടെഴുത്തിന്റെ തുടക്കം. എച്ച്.എം.വി, രാഗിണി തുടങ്ങിയ റെക്കോർഡിങ് കമ്പനികൾക്കു വേണ്ടിയും ടിവി ചാനലുകൾക്കുവേണ്ടിയും അദ്ദേഹം ഒട്ടേറെ ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യൻ പെർഫോമൻസ് റൈറ്റ്‌സ് സൊസൈറ്റിയുടെ മലയാള വിഭാഗം ഡയറക്ടറായും കേരള കലാമണ്ഡലം, കേരള ലളിതകലാ അക്കാദമി എന്നിവയുടെ ഭരണസമിതിയംഗമായും അദ്ദേഹം പ്രവർത്തിച്ചു

1989ൽ എൻക്വയറി എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ്‌ അദ്ദേഹം ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് വന്നതെങ്കിലും ചിത്രത്തിലെ ഗാനങ്ങൾ അത്ര ജനശ്രദ്ധ നേടിയില്ല. എന്നാൽ 1992ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കർ എന്ന ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനം ഏറെ ജനശ്രദ്ധ നേടി.1993ൽ പുറത്തിറങ്ങിയ രഞ്ജിത്ത് തിരക്കഥയെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലെ എം.ജി രാധാകൃഷ്ണൻ സംഗീത സംവിധാനം നിർവഹിച്ച സൂര്യകിരീടം വീണുടഞ്ഞു എന്ന ഗാനം ഹിറ്റായതോടെ ഗിരീഷ് പുത്തഞ്ചേരിയെന്ന പേരും മലയാളികൾ അറിഞ്ഞു തുടങ്ങി. ഇളയരാജ, എ.ആര്‍. റഹ്മാന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, രവീന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖരുടെ ഈണങ്ങൾക്കും അദ്ദേഹം ഗാനങ്ങളെഴുതിയിട്ടുണ്ട്. അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രനുമായി ചേർന്നാണ് ഗിരീഷ് പുത്തഞ്ചേരി ഏറ്റവും കൂടുതൽ ഹിറ്റുകൾ മലയാളസിനിമയ്ക്ക് സമ്മാനിച്ചത്. ഏകദേശം 2500 പരം ഗാനങ്ങളാണ് ഗിരീഷ് പുത്തഞ്ചേരി മലയാളിക്കു ഓർമിക്കാനായി സമ്മാനിച്ചത്.

പല ഭാവങ്ങളോടെയുള്ള ഹിറ്റ് ഗാനങ്ങൾക്കു പുറമേ അദ്ദേഹം കുറച്ചു സിനിമകൾക്കും കഥയെഴുതിയിരുന്നു. മേലേപ്പറമ്പിൽ ആൺവീട്, കിന്നരിപ്പുഴയോരം എന്നിവയായിരുന്നു ആ ഹിറ്റ് ചിത്രങ്ങൾ. വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, ബ്രഹ്മരക്ഷസ് തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം തിരക്കഥയുമെഴുതി. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം ഗിരീഷ് പുത്തഞ്ചേരിക്കുണ്ടായിരുന്നു. അദ്ദേഹമത് സുഹൃത്തുക്കളോടൊക്കെ പങ്കുവെക്കുകയും ചെയ്തിരുന്നു. സ്വന്തമായി സംവിധാനം ചെയ്യാനിരുന്ന ആ ചിത്രമായിരുന്നു വടക്കുംനാഥൻ. എന്നാൽ ഷാജൂൺ കാര്യാലിനായിരുന്നു അത് സംവിധാനം ചെയ്യാനുള്ള ഭാഗ്യമുണ്ടായത്. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുമെന്നും പലതവണ അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.

മലയാളസിനിമയിലെ പ്രശസ്തരായ ഗാനരചയിതാക്കളില്‍ ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ എറ്റവും കൂടുതൽ ഗാനങ്ങള്‍ രചിച്ച റെക്കോർഡും ആ ചെറിയ കാലയളവില്‍ മികച്ച ഗാനരചയിതാവിനുള്ള ഏഴ് സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തതിന്റെ റെക്കോർഡ് ഗിരീഷ് പുത്തഞ്ചേരിക്ക് സ്വന്തമാണ്. കഥാവശേഷൻ,ഗൗരീ ശങ്കരം, പുനരധിവാസം,നന്ദനം,രാവണ പ്രഭു,കൃഷ്ണഗുഡിയിൽ ഒരു പ്രണയ കാലത്ത്,അഗ്നിദേവൻ എന്നീ സിനിമകളിലൂടെയാണ് അദ്ദേഹത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. പ്രണയവും വിരഹവും സന്തോഷവും സങ്കടവുമൊക്കെ അർത്ഥവത്തായ വരികളിലൂടെ പാട്ടുകളായി മലയാളസിനിമയ്ക്ക് ഇനിയും സമ്മാനിക്കാനിരിക്കെ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് 2010 ഫെബ്രുവരി 10നാണ് ഗിരീഷ് പുത്തഞ്ചേരി യാത്രയായത്.